ന്യൂഡൽഹി: ഇരുപത് വർഷമായി 450 രൂപ മാസ ശമ്പളത്തിന് ഒരാളെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് അടിമപ്പണി തന്നെയെന്ന് അലഹാബാദ് ഹൈക്കോടതി. ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിന്റെ ലംഘനമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. 2001 മുതൽ ജോലി ചെയ്യുന്ന തനിക്ക് ഇപ്പോഴും 450 രൂപയാണ് മാസ ശമ്പളമായി നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രയാഗ്‌രാജ് കണ്ണാശുപത്രിയിലെ ക്ലാസ് ഫോർ ജീവനക്കാരൻ തുഫൈൽ അഹമ്മദ് അൻസാരി നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.
നിയമന തീയതി മുതൽ ഇതുവരെയുള്ള കാലാവധി കണക്കാക്കി അൻസാരിക്ക് നിയമപ്രകാരമുള്ള മിനിമം വേതനം നൽകാൻ കോടതി ഉത്തരവിട്ടു. 2001 ഡിസംബർ 31ന് മുമ്പ് ജോലിക്ക് കയറിയ ആളാണ് അൻസാരി. അതുകൊണ്ടുതന്നെ 2016ലെ നിയമപ്രകാരം സ്ഥിരപ്പെടുത്തലിന് അർഹതയുണ്ട്. നാലു മാസത്തിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അധികൃതരോട് കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |