ബംഗളൂരു: ദീപങ്ങളുടെ ഉത്സവമാണ് ദീപാവലിയെന്നാണ് വിശ്വാസം. പടക്കങ്ങൾ പൊട്ടിച്ചും പൂത്തിരി കത്തിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും രാജ്യമെമ്പാടും ദീപാവലി ആഘോഷം പൊടിപൊടിച്ചപ്പോൾ, കർണാടകയുടെയും തമിഴ്നാടിന്റെയും അതിർത്തി ഗ്രാമമായ ഗുമതപുരത്ത് അല്പം വ്യത്യസ്തമായിരുന്നു ആഘോഷം. ദീപാവലിയെന്നാൽ ചാണകത്തിൽ കുളിക്കുകയെന്നതാണ് ഇവിടുത്തെ രീതി. സ്പെയിനിലെ തക്കാളി ഉത്സവത്തിന്റെ (ലാ ടെമാറ്റിന) മാതൃകയിലാണ് ഇവിടെ ചാണക ദീപാവലി.
ഗ്രാമവാസികൾ ആവേശത്തോടെ പരസ്പരം ചാണകം വാരിയെറിഞ്ഞും ചാണകത്തിൽ കുളിച്ചുമാണ് ഇവിടെ ദീപാവലി ആഘോഷിക്കുന്നത്. 'ഗോരെഹബ്ബ' എന്നാണ് ഈ പ്രാദേശിക ആചാരം അറിയപ്പെടുന്നത്. ഗ്രാമത്തിലെ പശുവുള്ള വീടുകളിൽ നിന്നും ശേഖരിക്കുന്ന ചാണകം തുറസായ ഒരു പ്രദേശത്ത് കൂട്ടിയിടും. ദീപാവലി സമാപന ദിവസം ആൺകുട്ടികളും പുരുഷൻമാരും ഇവിടെ ഒത്തുകൂടിയാണ് ഗോരെഹബ്ബയിൽ പങ്കെടുക്കുന്നത്. പരസ്പരം ചാണകം വാരിയെറിയും. ഒടുവിൽ ചാണകത്തിൽ കുളിച്ചു മടക്കം. അയൽ ജില്ലകളിൽ നിന്നടക്കം നിരവധി പേരാണ് ഇത് കാണാനും പങ്കെടുക്കാനുമായി ഇവിടേക്ക് എത്തുന്നതെന്ന് ഗ്രാമവാസികൾ പറയുന്നു.
ആചാരം എന്നതിലുപരിയായി ചാണകം വാരിയെറിയുന്നതിന് പിന്നിൽ ചില വിശ്വാസങ്ങളും ഇവർക്കുണ്ട്. പശു വിസർജ്യത്തിൽനിന്നാണ് തങ്ങളുടെ ദൈവമായ ബീരേശ്വര സ്വാമി ജനിച്ചതെന്ന് ഗ്രാമവാസികൾ വിശ്വസിക്കുന്നു. മാറാവ്യാധികൾ ചാണകം എറിയുന്നതോടെ മാറിക്കിട്ടുമെന്നും ഇവർ പറയുന്നു.
നിങ്ങൾക്ക് എന്ത് അസുഖം ഉണ്ടെങ്കിലും ഗോരെഹബ്ബയിൽ പങ്കെടുത്താൽ അത് മാറിക്കിട്ടുമെന്ന് പ്രദേശവാസിയും കർഷകനുമായ മഹേഷ് പറയുന്നു. പകർച്ച വ്യാധികൾക്കും തൊലിപ്പുറമെയുള്ള അസുഖങ്ങൾക്കും മികച്ച ഔഷധമാണ് ചാണകക്കുളിയെന്ന് അധ്യാപകനായ ശംഭു ലിംഗപ്പ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |