പുറത്താക്കപ്പെട്ട 12 എം.പിമാർ ധർണ തുടങ്ങി
ന്യൂഡൽഹി: സഭാനടപടികൾ തടസമില്ലാതെ നടത്താൻ സഹകരിക്കുമെന്ന് പ്രതിപക്ഷം ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ശൈത്യകാല സമ്മേളനത്തിൽ ആദ്യമായി ഇന്നലെ ലോക്‌സഭയിൽ കൃത്രിമ ഗർഭധാരണവുമായി ബന്ധപ്പെട്ട അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി ബിൽ ചർച്ച ചെയ്ത് പാസാക്കി. അതേസമയം 12 എം.പിമാരെ സസ്‌പെൻഡ് ചെയ്‌ത വിഷയത്തിൽ തർക്കം തുടരുന്നതിനാൽ രാജ്യസഭ ഇന്നലെയും പ്രക്ഷുബ്ധമായിരുന്നു.
വാക്കൗട്ട് നടത്തിയുള്ള പ്രതിഷേധം സർക്കാരിന് സ്വന്തം നിലയിൽ ബില്ലുകൾ പാസാക്കാൻ അവസരമാകുന്നുവെന്ന തിരിച്ചറിവിലാണ് പ്രതിപക്ഷം സഹകരിക്കാൻ തീരുമാനിച്ചത്. ഇതേ തുടർന്നാണ് ഏറെക്കാലത്തിന് ശേഷം സഭയിൽ ഒരു ബിൽ ചർച്ചയിലൂടെ പാസായത്. രാവിലെ ടി.ആർ.എസ് കർഷക വിഷയങ്ങളുന്നയിച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് രണ്ടുതവണ സഭ നിറുത്തിവച്ച ശേഷം ഉച്ചയ്‌ക്ക് രണ്ടിന് ചേർന്നാണ് അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി ബിൽ ചർച്ചയ്‌ക്കെടുത്തത്.
ചർച്ചയിൽ തിളങ്ങി എൻ.കെ. പ്രേമചന്ദ്രൻ
ടെസ്റ്റ്ട്യൂബ് ഗർഭധാരണം അടക്കം കൃത്രിമ ഗർഭധാരണ രീതികളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചൂഷണങ്ങൾ അവസാനിപ്പിക്കാനും സ്‌ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ലാബുകൾക്കും മറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ബില്ലിന്റെ ചർച്ചയിൽ ഭേദഗതികൾ നിർദ്ദേശിച്ച് ആർ.എസ്.പി എം.പി എൻ.കെ.പ്രേമചന്ദ്രൻ ചർച്ചയിൽ തിളങ്ങി. രാജ്യസഭയുടെ പരിഗണനയിലുള്ള വാടകഗർഭപാത്ര നിയമവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പുതിയ ബില്ലിലുള്ളത് ചട്ടലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാർലമെന്റ് പാസാക്കാത്ത ഒരു ബില്ലിനെ ആശ്രയിച്ച് പുതിയ ബില്ലുണ്ടാക്കിയത് സാങ്കേതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാടക ഗർഭപാത്ര നിയമം ലോക്‌സഭ പാസാക്കിയതിനാൽ പ്രശ്നങ്ങളുണ്ടാകില്ലെന്ന് സ്‌പീക്കർ പ്രത്യേക റൂളിംഗ് നൽകി സർക്കാരിന്റെ രക്ഷയ്ക്കെത്തി.
ബീജ ദാതാവിന്റെ ആധാർ അടക്കം നൽകണമെന്ന വ്യവസ്ഥ സ്വകാര്യതയെ ബാധിക്കുന്നതാണെന്നും കൃത്രിമ ഗർഭധാരണത്തിൽ ഉൾപ്പെടുന്ന സ്‌ത്രീകളുടെ പരിരക്ഷ സംബന്ധിച്ച് വ്യക്തതയില്ലെന്നും ബില്ലിൽ പരാമർശിക്കുന്ന ദേശീയ അതോറിട്ടിയിൽ മെഡിക്കൽ മേഖലയിൽ നിന്നുള്ള പ്രതിനിധികൾ ആവശ്യമാണെന്നും എൻ.കെ.പ്രേമചന്ദ്രൻ നിർദ്ദേശിച്ചു. ഒരേ സ്വഭാവമുള്ള ബില്ലുകൾ സമഗ്രനിയമമായി കൊണ്ടുവരണമെന്ന പ്രേമചന്ദ്രന്റെ നിർദ്ദേശം പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പു നൽകി. ഭേദഗതികൾ സർക്കാർ വോട്ടിനിട്ട് തള്ളി.
ബിൽ നിയമമായാൽ കൃത്രിമ ഗർഭധാരണ നടപടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മെഡിക്കൽ പ്രൊഫഷണലുകളുടെയും ലാബുകളുടെയും സ്ഥാപനങ്ങളുടെയും ദേശീയ രജിസ്ട്രി നിലവിൽ വരും.
സഭ കഴിയും വരെ പ്രതിഷേധം
വർഷകാല സമ്മേളനത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ പുറത്താക്കപ്പെട്ട 12 എം.പിമാർ ഇന്നലെ മുതൽ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ ധർണ തുടങ്ങി. മാപ്പുപറഞ്ഞാൽ നടപടി പിൻവലിക്കാമെന്ന് സർക്കാർ നിർദ്ദേശിച്ചത് തള്ളിയാണ് എം.പിമാർ ധർണ തുടങ്ങിയത്. വേണ്ടിവന്നാൽ നടപ്പ് സമ്മേളന കാലയളവു മുഴുവൻ കുത്തിയിരുപ്പ് സമരം തുടരുമെന്ന് സസ്‌പെൻഷനിലുള്ള സി.പി.എം എം.പി എളമരം കരീം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |