ന്യൂഡൽഹി: കഴിഞ്ഞ ഒക്ടോബറിൽ വിംഗ് കമാൻഡറായിരിക്കെ, മരണത്തോട് മുഖാമുഖം വന്നിട്ടും പതറാത്ത ധീരതയാണ് ഇന്നലെ അകാലത്തിൽ പൊലിഞ്ഞത്. അന്ന് എൽ.സി.എ തേജസ് യുദ്ധ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കാൻ തുടങ്ങിയിട്ടും ഒട്ടും പതറിയില്ല വരുൺ സിംഗ്. സ്വന്തം ജീവൻ അപകടത്തിലാണെങ്കിലും മറ്റുള്ളവരുടെ ജീവൻ നഷ്ടപ്പെടാനിടയാകരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. സാധാരണ ഗതിയിൽ ഇത്തരം അടിയന്തര ഘട്ടങ്ങളിൽ പൈലറ്റിന് വിമാനത്തിൽ നിന്ന് ചാടി രക്ഷപ്പെടാനാകും. എന്നാൽ, അദ്ദേഹം അതിന് മുതിർന്നില്ല. പകരം, യുദ്ധവിമാനത്തെ അപകടത്തിൽ നിന്ന് രക്ഷിച്ച് അതിവിദഗ്ദ്ധമായി സുരക്ഷിതമായി ലാൻഡ് ചെയ്തു. ഈ ധീരതയ്ക്ക് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ രാജ്യം അദ്ദേഹത്തിന് ശൗര്യചക്ര നൽകി ആദരിച്ചിരുന്നു.
സ്കൂൾ പഠനത്തിന് ശേഷം നാഷണൽ ഡിഫൻസ് അക്കാഡമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വരുൺ സിംഗ് പിന്നീട് എയർഫോഴ്സിൽ ഫൈറ്റർ സ്ട്രീമിൽ ഫ്ലൈയിംഗ് ഓഫീസറായി ചേരുകയായിരുന്നു. ആദ്യ ശ്രമത്തിൽ തന്നെ എൻ.ഡി.എ പരീക്ഷ വിജയിച്ചാണ് വരുൺ സിംഗ് ഇന്ത്യൻ എയർ ഫോഴ്സിലേക്ക് പ്രവേശിച്ചത്. തന്റെ ബാച്ചിലെ ഏറ്റവും മികച്ച പൈലറ്റ് ആയിരുന്നു അദ്ദേഹം.
വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ പങ്കെടുക്കാനായി ജനറൽ ബിപിൻ റാവത്ത് എത്തിയ സാഹചര്യത്തിൽ ലൈസൺ ഓഫീസറുടെ ചുമതലയായിരുന്നു ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിംഗ് വഹിച്ചിരുന്നത്.
2019ൽ ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗൻയാൻ ഐ.എസ്.ആർ.ഒ പ്രഖ്യാപിച്ചപ്പോൾ അതിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ 12 വ്യക്തികളിൽ വരുൺ സിംഗുമുണ്ടായിരുന്നു. പിന്നീട് ആരോഗ്യപരമായ കാരണങ്ങളാൽ ഒഴിവാക്കപ്പെടുകയായിരുന്നു.
ചോദ്യങ്ങൾ ബാക്കി
കൂനൂർ ഹെലികോപ്ടർ അപകടത്തിൽ നിരവധി ചോദ്യങ്ങൾ ബാക്കി നിൽക്കെയാണ് ,
സംഭവിച്ചത് എന്താണെന്ന് കൃത്യമായി പറയാൻ കഴിയുമായിരുന്ന ഒരേയൊരു വ്യക്തിയും വിടപറഞ്ഞത്. അദ്ദേഹത്തിന്റെ വിയോഗത്തോടെ ബിപിൻ റാവത്ത് ഉൾപ്പെടെ ഹെലികോപ്ടറിൽ സഞ്ചരിച്ചിരുന്ന 14 പേരും ഓർമയായിരിക്കുകയാണ്. ഡിസംബർ 8 ബുധനാഴ്ച ഉച്ചയോടെയാണ് ഹെലികോപ്ടർ അപകടത്തിന്റെ വാർത്ത ഇന്ത്യ ഞെട്ടലോടെ കേട്ടത്. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടുമൊരു ബുധനാഴ്ച ഏകദേശം ഉച്ചയോടെയാണ് ചികിത്സയിൽ കഴിഞ്ഞിരുന്ന വരുൺ സിംഗിന്റെ വിയോഗ വാർത്ത വ്യോമസേന സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |