ന്യൂഡൽഹി: രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര സൈനികരെ അപമാനിച്ചവർക്കെതിരെ നടപടി വേണമെന്ന് കേന്ദ്രമന്ത്രിമാരായ വി.മുരളീധരനും രാജീവ് ചന്ദ്രശേഖറും മുൻ കേന്ദ്രമന്ത്രി രാജ്യ വർദ്ധൻ സിംഗ് റാത്തോഡ് എം.പിയും ആവശ്യപ്പെട്ടു.
വർദ്ധിച്ച് വരുന്ന ഈ പ്രവണതയെ ഇടത് സർക്കാരും സി.പി.എം നേതാക്കളും പ്രോത്സാഹിപ്പിക്കുകയാണെന്ന് ബി.ജെ.പി ദേശീയ ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ നേതാക്കൾ ആരോപിച്ചു.
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ കൂനൂരിൽ അപകടത്തിൽപ്പെട്ടത് മുതൽ ഒരു വിഭാഗം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപം തുടരുകയാണ്. ധീര സൈനികരെ നിന്ദിക്കുന്ന പ്രവണത കേരളത്തിൽ വർദ്ധിച്ചുവരികയാണെന്നും ഇതിനെതിരെ കർശന നടപടിയെടുക്കണമെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരം അധിക്ഷേപങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാതെ സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ്. നമ്മുടെ സംസ്ഥാനത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായിട്ടും അപകടം നടന്ന കൂനൂരിലെത്താൻ മുഖ്യമന്ത്രി തയാറായില്ല. എന്നാൽ ചെന്നൈയിൽ നിന്നും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ അപകടം നടന്ന സ്ഥലത്തെത്തിയതായി മുരളീധരൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |