ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹ പ്രായം 21ആയി ഉയർത്തുന്നത് സ്ത്രീശാക്തീകരണത്തെ ദുർബ്ബലമാക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. 18 വയസിൽ ഒരാൾ നിയമപരമായി പ്രായപൂർത്തിയാകും. പ്രായപൂർത്തിയായ സ്ത്രീക്ക് വിവാഹം തീരുമാനിക്കാൻ അവകാശം ഉണ്ട്. പ്രായപൂർത്തിയായ സ്ത്രീയുടെ വിവാഹം കുറ്റകരമാക്കുന്ന നടപടിയാണ് സർക്കാരിന്റേത്. സ്ത്രീശാക്തീകരണത്തിന് ഇത്തരം നിയമം അല്ല വേണ്ടത്. സ്ത്രീയുടെ സമ്മതമില്ലാതെ വിവാഹം നടത്തുന്നത് തടയാനുള്ള നടപടികളാണ് വേണ്ടത്. ലിംഗ സമത്വമാണ് ലക്ഷ്യമെങ്കിൽ എല്ലാവരുടെയും വിവാഹ പ്രായം 18 ആക്കണം. ലാ കമ്മീഷന്റെ ശുപാർശയും അതാണ്.
പ്രായം കൂട്ടൽ ഒറ്റമൂലിയല്ല:
ആനിരാജ
ന്യൂഡൽഹി: ചില നേട്ടങ്ങൾ കൈവരിക്കാനുള്ള ഒറ്റമൂലിയായി പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസായി ഉയർത്തുന്നതിനെ കാണാനാകില്ലെന്ന് ദേശീയ ജനാധിപത്യ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനിരാജ പറഞ്ഞു. രാജ്യത്ത് 23ശതമാനം പെൺകുട്ടികളും 18 വയസിന് മുൻപ് വിവാഹം കഴിക്കുന്നുവെന്നാണ് സർക്കാർ കണക്ക്. അഞ്ചിൽ ഒന്ന് പെൺകുട്ടികൾ 15 വയസ് തികയുംമുമ്പേ വിവാഹം ചെയ്യുന്ന നാടാണിത്. അതിനാൽ പുതിയ നിയമം കൊണ്ടുവരുന്നതിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടണം.
വിവാഹപ്രായം ഉയർത്തുന്നത്
സദുദ്ദേശ്യത്തോടെയല്ല: ലീഗ്
ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹ പ്രായം 18ൽ നിന്ന് 21ലേക്ക് ഉയർത്തുന്നതിനുള്ള കേന്ദ്ര മന്ത്രിസഭയുടെ നടപടി സദുദ്ദേശ്യത്തോടെയല്ലെന്ന് മുസ്ളിംലീഗ്. വിഷയം പാർലമെന്റ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലീഗ് എം.പിമാർ ഇന്നലെ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വിദ്യാഭ്യാസം നേടാൻ സമയം ലഭിക്കുമെന്ന വാദത്തിൽ കഴമ്പില്ല. വിവാഹം കഴിഞ്ഞും പെൺകുട്ടികൾ പഠിക്കുന്നുണ്ട്. വിവാഹ പ്രായം ഉയർത്തുന്നത് സമൂഹത്തിൽ സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതത്തെക്കുറിച്ച് പാർലമെന്റ് ചർച്ച ചെയ്യണം. മുസ്ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നുകയറ്റമാണിത്. ഇത്തരം നീക്കങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം.
പെൺകുട്ടികളുടെ ലൈംഗികത
നിയിക്കാനുള്ള നീക്കം
ന്യൂഡൽഹി: വിവാഹ പ്രായം 21ആക്കുന്നത് പെൺകുട്ടികളുടെ ലൈംഗികതയെ നിയന്ത്രിക്കാനുള്ള ഒരു മാർഗമാകാനിടയുണ്ടെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റി പറഞ്ഞു. ഇഷ്ടമുള്ള ഇണയെ തിരഞ്ഞെടുക്കാനുള്ള പെൺകുട്ടികളുടെ സ്വാതന്ത്ര്യം ഇല്ലാതാകാൻ ഇടയുള്ളതിനാൽ നീക്കം വിപരീതഫലമുണ്ടാക്കുമെന്ന്പ്രസിഡന്റ് മാലിനി ഭട്ടാചാര്യ, ജനറൽ സെക്രട്ടറി മറിയം ധവള എന്നിവർ പറഞ്ഞു. ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധങ്ങൾ പോലും ക്രിമിനൽവത്കരിക്കപ്പെടുന്ന അനുഭവങ്ങളാണുള്ളത്. സ്ത്രീകളുടെ സ്വകാര്യതയെയും സ്വയം നിർണയാവകാശത്തിനുള്ള ഭരണഘടനാ അവകാശങ്ങളെയും ഇത് ബാധിക്കും. അതിനാൽ കേന്ദ്രസർക്കാർ നീക്കത്തിൽ നിന്ന് പിന്തിരിയണം.
കേനടപടി അഭിനന്ദനാർഹം:
വി.കെ. അശോകൻ
കൊച്ചി: പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്തിയ കേന്ദ്ര സർക്കാർ നടപടി അഭിനന്ദനാർഹമെന്ന് എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ . അശോകൻ. 18 വയസിൽ പെൺകുട്ടികൾ വിദ്യാർത്ഥികൾ മാത്രമാണ്. കുടുംബജീവിതം, ഭർത്താവ്, മക്കൾ എന്നിവയെക്കുറിച്ചൊന്നും ചിന്തിക്കാനുള്ള പക്വതയുണ്ടാകില്ല. ചെറുപ്രായത്തിൽ വിവാഹം കഴിപ്പിക്കുന്നതോടെ ഉന്നതവിദ്യാഭ്യാസം നേടാനുള്ള അവസരമാണ് നഷ്ടപ്പെട്ടിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |