ന്യൂഡൽഹി: ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടയിലേക്ക് വണ്ടി ഇടിച്ചുകയറ്റി എട്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ മുഖ്യപ്രതിയാക്കി പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.
ലഖിംപൂർ ഖേരി ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച 5000 പേജുള്ള കുറ്റപത്രത്തിൽ ആശിഷിന്റെ ബന്ധുവായ വീരേന്ദ്ര ശുക്ല അടക്കം ആകെ 17 പ്രതികളാണുള്ളത്. കുറ്റപത്രം സ്വീകരിച്ചതായി കോടതി അറിയിച്ചാൽ ഉടൻ കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എസ്.പി യാദവ് പറഞ്ഞു. കേസിൽ 208 സാക്ഷികളാണുള്ളത്.
സംഭവം നടന്ന് മൂന്നു മാസം പിന്നിടുമ്പോഴാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആശിഷ് മിശ്രയും സംഘവും ഗൂഢാലോചന നടത്തി ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്ന് കുറ്റപത്രത്തിൽ പറയുന്നു. കർഷകര്‍ക്ക് നേരെ ഇടിച്ചുകയറ്റിയ വാഹനത്തിൽ ആശിഷ് ഉണ്ടായിരുന്നു. കൊലപാതക ശ്രമം, ആയുധങ്ങൾ ഉപയോഗിച്ച് മാരകമായി ഉപദ്രവിക്കൽ, ഗൂഢാലോചന ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഫോറൻസിക്, ബാലിസ്റ്റിക് പരിശോധന ഫലങ്ങളും സാക്ഷിമൊഴികളും ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയത്. ആശിഷ് മിശ്രയുടെ അനുയായികളായ ലവ്കുശ്, ആശിഷ് പാണ്ഡെ എന്നിവരും ഗൂഡാലോചന നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഇതുവരെ നടന്നത്
സംഭവം നടന്നത് 2021 ഒക്ടോ.മൂന്നിന്
തുടർന്ന് 302 വകുപ്പനുസരിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
സുപ്രീംകോടതി 2021 നവം. 17 ന് കേസിന്റെ മേൽനോട്ട ചുമതല നിർവഹിക്കാൻ മുൻ ഹരിയാന ജഡ്ജി ജസ്റ്റിസ് രാകേഷ് കുമാർ ജയിനിനെ ചുമതലപ്പെടുത്തി.
ആശിഷ് മിശ്രയെ ഒക്ടോ.10 ന് കസ്റ്റഡിയിലെടുത്തു.
സുപ്രീം കോടതി നിർദ്ദേശ പ്രകാരം മൂന്ന് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചു.
2021 ഡിസം.15 ന് എഫ്.ഐ.ആറിൽ ആസൂത്രിതമായ ഗൂഡാലോചന ഉൾപ്പെടെ കൂടുതൽ വകുപ്പുകൾ ചേർത്ത് മാറ്റം വരുത്താൻ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി.
എഫ്.ഐ.ആറിലുണ്ടായിരുന്ന നരഹത്യ (304), അശ്രദ്ധമായി വാഹനമോടിച്ച് അപകടം സൃഷ്ടിക്കൽ (279) തുടങ്ങിയ വകുപ്പുകൾ നീക്കം ചെയ്തു. ആയുധം ഉപയോഗിച്ച് അപകടകരമാം വിധം മുറിവേൽപ്പിക്കൽ (326), ഗൂഡ ലക്ഷ്യത്തോടെ ബോധപൂർവമായ സംഘം ചേരൽ (34), ആയുധ നിയമം (3/25) എന്നീ വകുപ്പുകൾ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |