ന്യൂഡൽഹി: നീറ്റ് പി.ജി പ്രവേശനത്തിനുള്ള സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട കേസിൽ ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി. കൗൺസലിംഗിനുള്ള സ്റ്റേ മാറ്റാനുള്ള ഉത്തരവ് ഇന്നിറങ്ങിയേക്കും.
പ്രവേശന പരീക്ഷയടക്കം കഴിഞ്ഞ ശേഷം സംവരണം സംബന്ധിച്ച വിജ്ഞാപനമിറക്കി ചട്ടങ്ങൾ മാറ്റിയെന്ന ഹർജിക്കാരുടെ വാദത്തെ കേന്ദ്രസർക്കാർ അഭിഭാഷകൻ തുഷാർ മേത്ത എതിർത്തു. സാമ്പത്തിക സംവരണം സംബന്ധിച്ച് മതിയായ പഠനങ്ങൾ നടന്നിട്ടില്ലെന്ന വാദവും ഖണ്ഡിച്ചു.കേന്ദ്ര സർക്കാരിന്റെ ചട്ടപ്രകാരം സംവരണമുണ്ടാകുമെന്ന് 2021ലെ ഇൻഫർമേഷൻ ബ്രോഷറിൽ വ്യക്തമാക്കിയിട്ടുണ്ട്. രജിസ്ട്രേഷനുള്ള അവസാന തിയതി മാർച്ച് 15 ആയിരുന്നു. സംവരണത്തിന്റെ മറ്റ് നിബന്ധനകൾ കൗൺസിലിംഗ് സമയത്താണ് അറിയിക്കേണ്ടത്. ഒരാൾ പ്രവേശന പരീക്ഷ എഴുതുന്നത് സംവരണം കിട്ടുമെന്ന പ്രതീക്ഷയിലല്ല. പത്തു ശതമാനം സാമ്പത്തിക സംവരണമുണ്ടെന്ന് കരുതി പരീക്ഷയിലെ പ്രകടനം മോശമാക്കാനാവില്ല.
8 ലക്ഷം പരിധി: ന്യായീകരിച്ച് കേന്ദ്രം
. 2019 ജനുവരി മുതൽ ഐ.ഐ.ടികളടക്കം എല്ലാ കേന്ദ്രസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, . സാമ്പത്തിക സംവരണം നടപ്പാക്കാൻ 25 ശതമാനം സീറ്റുകൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് തുഷാർ മേത്ത വാദിച്ചു.ചില മെഡിക്കൽ പി.ജി കോഴ്സുകൾക്ക് സൂപ്പർ സ്‌പെഷ്യാലിറ്റി സ്വഭാവമുള്ളതിനാൽ സംവരണം പാടില്ലെന്ന വാദം ശരിയല്ല. സൂപ്പർ സ്‌പെഷ്യാലിറ്റിയും നീറ്റും തമ്മിൽ ബന്ധമില്ല.. സാമ്പത്തിക സംവരണത്തിന് എട്ടു ലക്ഷം വാർഷിക വരുമാന പരിധി നിശ്ചയിച്ചത് 70,000 രൂപ പ്രതിമാസ വരുമാനമുള്ളവർക്ക് അവസരം നൽകാനാണെന്നും തുഷാർ മേത്ത ചൂണ്ടിക്കാട്ടി.
2.5 ലക്ഷമായി കുറയ്ക്കണം: ഹർജിക്കാർ
ഒ.ബി.സിക്കാർക്കും, സാമ്പത്തിക സംവരണത്തിനും ഒരു പോലെ എട്ടു ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ചത് യുക്തിസഹമല്ലെന്ന് ഡി.എം.കെയുടെ അഭിഭാഷകൻ വിൽസൺ ചൂണ്ടിക്കാട്ടി. ജൂലായിലെ ഉത്തരവിൽ ഒ.ബി.സി വിഭാഗത്തിനുള്ള സംവരണം ഉറപ്പായത് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ്.
സാമ്പത്തിക സംവരണത്തിന് അഞ്ചേക്കർ കൃഷി സ്ഥലത്തിന്റെ മാനദണ്ഡം വച്ചതിനെ ഹർജിക്കാരുടെ അഭിഭാഷകൻ അരവിന്ദ് ദത്തർ ചോദ്യം ചെയ്‌തു. ജനസാന്ദ്രത കൂടിയ കേരളത്തിൽ അഞ്ചേക്കർ ലഭിക്കാൻ ബുദ്ധിമുട്ടാണ്. സാമ്പത്തിക സംവരണത്തിനുള്ള വരുമാന പരിധി രണ്ടര ലക്ഷമാക്കി നിശ്ചയിക്കണമെന്നും അദ്ദേഹം വാദിച്ചു. റസിഡന്റ് ഡോക്‌ടർമാരുടെ അഭിഭാഷകനായ അർച്ചന പഥക് ദവെയും രണ്ടര ലക്ഷത്തിന്റെ ആവശ്യം ഉന്നയിച്ചു. ഇക്കൊല്ലത്തെ പ്രവേശന കൗൺസലിംഗ് ഉടൻ പൂർത്തിയാക്കണമെന്നും
ആവശ്യപ്പെട്ടു. ആശങ്ക കണക്കിലെടുക്കുമെന്നും .,അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് വിധി ഉടൻ പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |