കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതിനു പിന്നാലെ രാജ്യം വിടാൻ കാബൂൾ വിമാനത്താവളത്തിൽ ആയിരങ്ങൾ തിക്കിത്തിരക്കുന്നതിനിടെ മുൾവേലിക്ക് അപ്പുറം നിന്ന അമേരിക്കൻ സൈനികന് കൈമാറുകയും പിന്നീട് കാണാതാവുകയും ചെയ്ത കുഞ്ഞിനെ അഞ്ച് മാസത്തിനു ശേഷം കുടുംബത്തിന് തിരികെ ലഭിച്ചു.കുഞ്ഞ് കാബൂളിൽത്തന്നെ ആയിരുന്നു. ടാക്സി ഡ്രൈവറായ ഹമീദ് സഫിയാണ് സംരക്ഷിച്ചത്. മാതാപിതാക്കൾ അന്ന് വിമാനത്തിൽ മറ്റുള്ളവർക്കൊപ്പം അമേരിക്കയിലെ ടെക്സാസ് സൈനിക കേന്ദ്രത്തിലെത്തിയിരുന്നു.
2021ആഗസ്റ്റ് 19നാണ് കാബൂളിലെ യു.എസ് എംബസിയിലെ സുരക്ഷാ ജീവനക്കാരനായ മിർസ അലി അഹ്മദിക്കും ഭാര്യ സുരയ്യയ്ക്കും രണ്ടു മാസം മാത്രമായ മകൻ സൊഹൈൽ അഹ്മദിനെ നഷ്ടപ്പെട്ടത്. ഭിത്തിക്ക് മുകളിലൂടെ കുഞ്ഞിനെ കൈമാറിയെങ്കിലും താലിബാൻ തടഞ്ഞതിനാൽ അരമണിക്കൂർ കഴിഞ്ഞാണ് മറ്റ് നാല് മക്കൾക്കൊപ്പം അവർക്ക് അപ്പുറത്ത് കടക്കാനായത്. അപ്പോഴേക്കും കുഞ്ഞിനെ കാണാതായിരുന്നു.
ആ ദിവസം ടാക്സി ഡ്രൈവർ സഫി സഹോദരനെ വിമാനത്താവളത്തിൽ എത്തിക്കാൻ വന്നതായിരുന്നു. നിലത്തുകിടന്നു കരയുന്ന കുഞ്ഞിനെ കണ്ട സഫി അതിനെ വാരിയെടുത്ത് മാതാപിതാക്കളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വീട്ടിലേക്ക് കൊണ്ടു പോയി മുഹമ്മദ് ആബിദ് എന്ന് പേരിട്ട് മകനായി പോറ്റി. മൂന്ന് പെൺമക്കൾക്കൊപ്പം ആബിദും ഉൾപ്പെടുന്ന ചിത്രം സഫി ഫേസ്ബുക്കിൽ ഇട്ടു. കഴിഞ്ഞ നവംബറിൽ റോയ്ട്ടേഴ്സ് ഇൗ ചിത്രങ്ങൾ സഹിതം പ്രസിദ്ധീകരിച്ച വാർത്തയാണ് കുഞ്ഞിനെ കണ്ടെത്താൻ സഹായകമായത്. വിവരം അറിഞ്ഞ മിർസ അലി, അഫ്ഗാനിലുള്ള ഭാര്യാപിതാവ് മുഹമ്മദ് ഖാസിം റസാവിയോട് കുട്ടിയെ കണ്ടെത്താൻ ആവശ്യപ്പെട്ടു. അവർ സഫിയെ സമീപിച്ചെങ്കിലും കുട്ടിയെ കൊടുക്കാൻ സഫി തയ്യാറായില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി റസാവി താലിബാൻ പൊലീസിനെ സമീപിച്ചു.
പൊലീസ് നടത്തിയ കൂടിയാലോചനയിൽ ഒരു ലക്ഷം അഫ്ഗാനി ( 950 ഡോളർ - 70,000 രൂപ ) നല്കി കുട്ടിയെ കൈമാറാൻ ധാരണയായി. കുഞ്ഞിനെ ബന്ധുക്കൾക്ക് കൈമാറി. താമസിയാതെ അമേരിക്കയിലേക്ക് കൊണ്ടുപോകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |