ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം ചെയ്ത പല തെറ്റുകളും തിരുത്തി കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഹോളോഗ്രാം പ്രതിമ ഇന്ത്യാ ഗേറ്റിൽ സ്വിച്ച് ഓൺ ചെയ്ത് അവതരിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി. സ്വാതന്ത്യം നേടിയ ശേഷം രാജ്യം പല തെറ്റുകളും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പൊരുതിയ പലരുടെയും ചരിത്രം മൂടിവച്ചു. ആ തെറ്റുകളൊക്കെ ഇന്ന് രാജ്യം തിരുത്തുകയാണ്. ഇത് ഒരു ചരിത്ര സ്ഥലവും ചരിത്ര നിമിഷവുമാണ്. നേതാജി സുഭാഷ് ചന്ദ്ര ബോസ് രാജ്യത്തിന്റെ ധീരനായ പുത്രനാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾ ജനാധിപത്യ മൂല്യങ്ങൾക്കും ഭാവി തലമുറകൾക്കും വലിയ പ്രചോദനമാണ്. ബ്രിട്ടീഷുകാർക്ക് മുന്നിൽ തലകുനിക്കാത്ത പോരാളിയായിരുന്നു നേതാജി. അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നാം മുന്നോട്ട് പോകണം.
ഗ്രാനൈറ്റിൽ നിർമ്മിക്കുന്ന പ്രതിമ എത്രയും വേഗം ഇവിടെ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തന്റെ സർക്കാർ ദേശീയ ദുരന്തനിവാരണ സേനയെ ശക്തിപ്പെടുത്തുകയും നവീകരിക്കുകയും ചെയ്തു. പരിഷ്ക്കരണ നടപടികൾക്കും ദുരിതാശ്വാസത്തിനും രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും ഊന്നൽ നൽകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
2019-2022 വർഷത്തെ സുഭാഷ് ചന്ദ്ര ബോസ് ആപ്താ പ്രബന്ധൻ പുരസ്കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു.
ഹോളോഗ്രാം പ്രതിമ
ലേസർ വെളിച്ചം പ്രസരിപ്പിച്ച് രൂപപ്പെടുത്തുന്നതാണ് ഹോളോഗ്രാം പ്രതിമ. 30,000 ല്യൂമെൻസ് ഫോർ കെ പ്രൊജക്ടറിലാണ് ഹോളോഗ്രാം പ്രതിമ പ്രദർശിപ്പിക്കുന്നത്. സന്ദർശകർക്ക് കാണാൻ കഴിയാത്ത രീതിയിൽ സുതാര്യമായ ഹോളോഗ്രാഫിക് സ്ക്രീനാണ് ഇതിനായി സ്ഥാപിച്ചത്. സല്യൂട്ട് ചെയ്‌ത് നിൽക്കുന്ന നേതാജിയുടെ പൂർണകായ ത്രിമാന ചിത്രമാണ് ഇതിനായി ഉപയോഗിച്ചത്. ഹോളോഗ്രാം പ്രതിമയ്ക്ക് 28 അടി ഉയരവും 6 അടി വീതിയുമുണ്ട്. റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് പ്രധാനമന്ത്രി സ്വിച്ച് ഓൺ നിർവഹിച്ചത്.നേതാജിയുടെ ഗ്രാനൈറ്റ് പ്രതിമ സ്ഥാപിക്കുന്നതു വരെ ഹോളോഗ്രാം പ്രദർശിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |