ന്യൂഡൽഹി: ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ പാക് അതിർത്തിക്കുള്ളിൽ പതിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണെന്നും അനാസ്ഥയുണ്ടായെന്ന് ബോധ്യപ്പെട്ടാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യൻ മിസൈൽ നിയന്ത്രണ സംവിധാനം സുരക്ഷിതവും മികച്ച നിലവാരമുള്ളതുമാണെന്നും പാർലമെന്റിൽ നടത്തിയ പ്രസ്‌താവനയിൽ മന്ത്രി അറിയിച്ചു.
മാർച്ച് 9ന് ഇന്ത്യൻ മിസൈൽ പാക് അതിർത്തിക്കുള്ളിൽ വീണ സംഭവത്തെ തുടർന്ന് മിസൈൽ പ്രവർത്തന, നിയന്ത്രണ, നിരീക്ഷണ സംവിധാനങ്ങളിൽ പരിശോധന നടന്നു വരികയാണ്. അറ്റകുറ്റപ്പണിക്കിടെ വൈകിട്ട് 7 മണിയോടെയാണ് മിസൈൽ അബദ്ധത്തിൽ വിക്ഷേപിക്കപ്പെട്ടത്. സംഭവത്തെ അപലപിക്കുന്നതിനൊപ്പം ആർക്കും അപകടം സംഭവിക്കാത്തതിൽ ഇന്ത്യ ആശ്വാസവും രേഖപ്പെടുത്തുന്നു.
ഇന്ത്യയുടെ മിസൈൽ സംവിധാനം ഉന്നത നിലവാരമുള്ളതാണ്. സുരക്ഷയുമായി ബന്ധപ്പെട്ട നടപടികൾക്ക് മുൻതൂക്കം നൽകുന്നുണ്ട്. അവ കാലാകാലങ്ങളിൽ പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്യുന്നു. ഇത്തരം സംവിധാനങ്ങൾ കൈകാര്യം ചെയ്യാനുള്ള വൈദഗ്ദ്ധ്യം നേടിയവരാണ് സേനാംഗങ്ങൾ.
അപകടത്തിന്റെ യഥാർത്ഥ കാരണം ഉന്നതതല അന്വേഷണത്തിലൂടെ മാത്രമെ അറിയാനാകൂ. പിഴവുകൾ കണ്ടെത്തിയാൽ അതു പരിഹരിക്കാൻ നടപടിയുണ്ടാകുമെന്നും രാജ്നാഥ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |