ന്യൂഡൽഹി: മണിപ്പൂരിൽ ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടാൻ സഹായിച്ച ബിരേൻ സിംഗിനെ മുഖ്യമന്ത്രിയായി നിലനിറുത്താൻ ബി.ജെ.പി തീരുമാനിച്ചു. ബിരേൻ സിംഗിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത വിവരം ബി.ജെ.പി കേന്ദ്ര നിരീക്ഷകരും കേന്ദ്രമന്ത്രിമാരുമായ നിർമ്മലാ സീതാരാമനും കിരൺ റിജിജുവും അറിയിച്ചു. കഴിഞ്ഞ മന്ത്രിസഭയിലെ അംഗവും മുതിർന്ന നേതാവുമായ ബിശ്വജിത് സിംഗിന് നറുക്കു വീണേക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി.
മണിപ്പൂരിൽ സുസ്ഥിരവും ഉത്തരവാദിത്വമുള്ളതുമായ സർക്കാർ തുടരുകയെന്ന ലക്ഷ്യത്തോടെയാണ് ബിരേൻ സിംഗിനെ വീണ്ടും തിരഞ്ഞെടുത്തതെന്ന് നിർമ്മലാ സീതാരാമൻ പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പരിഗണനയാണ് നൽകുന്നത്. അതിനാൽ മണിപ്പൂരിൽ സുസ്ഥിരമായ സർക്കാർ വരേണ്ടത് അനിവാര്യമാണ്. ബി.ജെ.പി സർക്കാരിൽ വിശ്വാസം രേഖപ്പെടുത്തിയ വോട്ടർമാർക്ക് നിർമ്മലാ സീതാരാമൻ നന്ദിയും രേഖപ്പെടുത്തി.
ഗോത്രവർഗങ്ങൾക്കിടയിലെ തർക്കങ്ങൾക്കും സംഘർഷങ്ങൾക്കും പേരുകേട്ട മണിപ്പൂർ ജനതയുടെ ഐക്യത്തിനായി ബിരേൻ നടത്തിയ ശ്രമങ്ങൾ ഏറെ ഫലം കണ്ടിരുന്നു. സംസ്ഥാനത്ത് ബി.ജെ.പിയുടെ വളർച്ചയുടെ പ്രധാന കാരണങ്ങളിലൊന്നും അതാണ്.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ സംസ്ഥാന ഘടകത്തിൽ തർക്കമുണ്ടായതിനെ തുടർന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം ബിരേൻ സിംഗ്, ബിശ്വജിത് സിംഗ്, സംസ്ഥാന അദ്ധ്യക്ഷ ശാരദാ ദേവി എന്നിവരെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
നോങ്‌തോംബാം ബിരേൻ സിംഗ് (61)
ജനനം - 1961 ജനുവരി 1ന് ഇംഫാലിൽ
മുൻ ഫുട്ബോൾ താരം, ബി.എസ്.എഫ് ജവാൻ, മാദ്ധ്യമ പ്രവർത്തകൻ
1992ൽ നഹാരോൾജി തൗദാംഗ് എന്ന പത്രം തുടങ്ങി. 2001 വരെ പത്രത്തിന്റെ എഡിറ്ററായിരുന്നു.
2002ൽ ഡെമോക്രാറ്റിക് റെവല്യൂഷനറി പീപ്പിൾസ് പാർട്ടിയിലൂടെ രാഷ്ട്രീയ പ്രവേശനം. അന്ന് മുതൽ ഹീങ്ഗാംഗ് മണ്ഡലത്തിൽ എം.എൽ.എയായി തുടരുന്നു
2004ൽ കോൺഗ്രസിൽ
2016ൽ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒക്രം ഇബോബി സിംഗുമായുള്ള ഭിന്നതയെ തുടർന്ന് പാർട്ടി വിട്ടു. പിന്നാലെ, ബി.ജെ.പിയിലേക്ക്
2017 മാർച്ചിൽ സംസ്ഥാനത്തെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രി
മണിപ്പൂർ നിയമസഭ
ആകെ - 60
ബി.ജെ.പി - 32
എൻ.പി.പി - 7
ജെ.ഡി.യു - 6
കോൺഗ്രസ് - 5
നാഗാ പീപ്പിൾസ് ഫ്രണ്ട് - 5
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |