ന്യൂഡൽഹി:ഇക്കൊല്ലത്തെ നീറ്റ് പി.ജി പ്രവേശന പരീക്ഷയെഴുതാൻ ഇന്റേൺഷിപ്പ് പൂർത്തിയാക്കാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് യുവഡോക്ടർമാർ സുപ്രീംകോടതിയിൽ നൽകിയ ഹർജി പരിശോധിക്കാൻ
സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് കോടതി നിർദ്ദേശം നൽകി. ഹർജി ഇന്നലെ പരിഗണിച്ചപ്പോൾ നിർബന്ധിത കൊവിഡ് ഡ്യൂട്ടി കാരണം ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യം മൂലം ബീഹാർ, കേരളം, ജമ്മു കാശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ആയിരങ്ങൾക്ക് നീറ്റ് പി.ജി 2022 - 23 ന് അപേക്ഷിക്കാൻ കഴിയാത്ത സാഹചര്യം ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ജൂലൈ 31നുള്ളിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാനാകാത്തവർക്ക് 2022-23 വർഷത്തെ നീറ്റ് പി.ജി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാൻ കഴിയാതെ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹർജിയുടെ അടിസ്ഥാനത്തിൽ ഇളവുകൾ അനുവദിക്കാനാകുമോയെന്ന് പരിശോധിക്കാൻ കോടതി സോളിസിറ്റർ ജനറലിനോട് അഭ്യർത്ഥിച്ചു. കേസ് ഏപ്രിൽ 5 ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |