മുംബയ്: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം മഹാരാഷ്ട്രയിലെ ശിവസേന നേതാവ് സഞ്ജയ് റൗട്ട് എം.പിയുടെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
റൗട്ടിന്റെയും കുടുംബത്തിന്റെയും പേരിലുള്ള അലിബാഗിലെ ഭൂമിയും മുംബയിലെ ഫ്ലാറ്റും അടക്കമുള്ള സ്വത്തുക്കളാണ് പിടിച്ചെടുത്തത്.
മുംബയിലെ ചേരികളുടെ നവീകരണവുമായി ബന്ധപ്പെട്ട് 1,034 കോടി രൂപയുടെ ഭൂമി അഴിമതിക്കേസിലാണ് നടപടി. ഇതേ കേസിൽ സഞ്ജയ് റൗട്ടിന്റെ അടുത്ത സുഹൃത്തും വ്യാപാരിയുമായ പ്രവീൺ റാവത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ നേരത്തെ സഞ്ജയ് റൗട്ടിന്റെ ഭാര്യ വർഷയെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. അതേ സമയം മഹാരാഷ്ട്ര സർക്കാരിനെ താഴെയിറക്കാൻ കൂട്ടു നിൽക്കാത്തതിലുള്ള പകവീട്ടലാണിതെന്ന് സഞ്ജയ് റൗട്ട് പ്രതികരിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇതുകൊണ്ടൊന്നും താൻ ഭയന്നോടില്ലെന്നും റൗട്ട് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |