ബംഗളൂരു: ശക്തിയേറിയ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഇ-മെയിൽ സന്ദേശത്തെ തുടർന്ന് ബംഗളൂരു നഗരത്തിലെ ഏഴ് സ്കൂളുകൾ ഒഴിപ്പിച്ച് ബോംബ് സ്ക്വാഡ് വിശദ പരിശോധന നടത്തി.
സന്ദേശം വ്യാജമാണെന്ന് കരുതുന്നതായും ഇ-മെയിലിന്റെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചെന്നും ബംഗളൂരു പൊലീസ് കമ്മിഷണർ കമൽ പന്ത് അറിയിച്ചു.
ഡൽഹി പബ്ലിക് സ്‌കൂൾ ബംഗളൂരു ഈസ്റ്റ്, ഗോപാലൻ ഇന്റർനാഷണൽ സ്‌കൂൾ, അക്കാദമി സ്‌കൂൾ, സെന്റ് വിൻസന്റ് പോൾ സ്‌കൂൾ, ഇന്ത്യൻ പബ്ലിക് സ്‌കൂൾ, എബനേസർ ഇന്റർനാഷണൽ സ്‌കൂൾ തുടങ്ങിയ സ്‌കൂളുകളിൽ ഇന്നലെ രാവിലെ 10.15നും 11 മണിക്കും ഭീഷണി സന്ദേശം ലഭിച്ചത്.
'സ്കൂളിൽ ശക്തിയേറിയ ബോംബ് വച്ചിട്ടുണ്ട്. ഗൗരവമേറിയ കാര്യമാണ്. ഇതൊരു തമാശയായി എടുക്കരുത്. പൊലീസിനേയും ബന്ധപ്പെട്ടവരേയും വിവരം അറിയിക്കൂ. താങ്കളടക്കം നൂറുകണക്കിന് പേർ കൊല്ലപ്പെടും.' ഇതായിരുന്നു കത്തിലെ ഉള്ളടക്കം.
വിവിധ സ്‌കൂളുകളിലേക്ക് വിവിധ ഐ.ഡികളിൽ നിന്നാണ് സന്ദേശം വന്നിട്ടുള്ളത്.
എസ്.എസ്.എൽ.സി പരീക്ഷ നിറുത്തിവച്ചാണ് സ്കൂൾ ഒഴിപ്പിച്ച് പരിശോധന നടത്തിയത്. മാതാപിതാക്കൾ പരിഭ്രാന്തരാകരുതെന്നും കുട്ടികളുടെയും അദ്ധ്യാപകരുടെയും സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |