ന്യൂഡൽഹി: ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തു. 2025 മാർച്ച് 31 വരെയാണ് കാലാവധി. കേരളത്തിൽ നിന്ന് സംസ്ഥാനത്തിന്റെ പ്രതിനിധിയായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയെ അംഗമാക്കി. ആദ്യമായി രണ്ട് വനിതകൾ
വൈസ് ചെയർപേഴ്സൺമാരായി. മുനവരി ബീഗം, മഫൂജ ഖാതൂണ എന്നിവർ. രണ്ട് വനിതകൾ വൈസ് ചെയർപേഴ്സൺമാരായതിൽ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി സന്തോഷം പങ്കുവച്ച് ട്വീറ്റ് ചെയ്തു. ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുള്ളക്കുട്ടിയേയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു.
'80,000 പേർക്ക് പോകാനാകും'
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഇത്തവണ ഹജ്ജ് യാത്രയ്ക്ക് പ്രായപരിധിയിൽ 65 വയസ് എന്ന നിയന്ത്രണം വന്നിരിക്കുകയാണ്. ഇത് തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടാക്കും. അപേക്ഷകരിൽ ഭൂരിഭാഗംപേരെയും കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ നിന്ന് ഇത്തവണ 80,000 പേർക്ക് പോകാനാകും. കേരളത്തിൽ നിന്ന് എത്ര പേർക്ക് പോകാനാകുമെന്ന് അടുത്തയാഴ്ച തീരുമാനിക്കും. ഈ വർഷവും കേരളത്തിലെ ഹജ്ജ് കേന്ദ്രം കൊച്ചി തന്നെയായിരിക്കും. ഹജ്ജ് കേന്ദ്രം കോഴിക്കോട്ട് വേണമെന്ന ആവശ്യം ന്യായമാണ്. എന്നാൽ ഇത്തവണ അത് നടക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |