കുട്ടികളുടെ വാക്‌സിനേഷൻ മുൻഗണന
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വെല്ലുവിളി അവസാനിച്ചിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു.
ചില സംസ്ഥാനങ്ങളിൽ രോഗവ്യാപനം കൂടുന്ന സാഹചര്യം മുഖ്യമന്ത്രിമാരുമായി ഒാൺലൈനിൽ വിലയിരുത്തുകായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങൾ കൃത്യമായി സ്ഥിതി റിപ്പോർട്ട് ചെയ്യണം.
കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്‌പിന് മുൻഗണന നൽകാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു. 6-12 പ്രായക്കാർക്ക് കോവാക്സിൻ കുത്തിവയ്ക്കാൻ അനുമതി ലഭിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌കൂളുകളിൽ പ്രത്യേക പ്രചാരണം നടത്തണം. അദ്ധ്യാപകരെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കണം. വാക്‌സിൻ ഓരോ വ്യക്തിയിലും എത്തിയിട്ടുണ്ട്. 96 ശതമാനം മുതിർന്നവരും ഒരു ഡോസെങ്കിലും എടുത്തു.15 വയസിന് മുകളിലുള്ള 84% പേർക്ക് രണ്ട് ഡോസും ലഭിച്ചിട്ടുണ്ട്.
പല യൂറോപ്യൻ രാജ്യങ്ങളിലും ഒമിക്രോണും വകഭേദങ്ങളും കൊവിഡ് കൂട്ടുന്നു. മികച്ച രീതിയിൽ സ്ഥിതി നേരിടാൻ ഇന്ത്യക്ക് കഴിഞ്ഞെങ്കിലും ചില സംസ്ഥാനങ്ങളിലെ രോഗവ്യാപനത്തിൽ ജാഗ്രത പാലിക്കണം.
വൈറസ് ബാധ തടയാൻ മുൻപ് സ്വീകരിച്ച നടപടികൾ തുടരണം.
പരിശോധന, നിരീക്ഷണം, ചികിത്സ എന്ന തന്ത്രം കാര്യക്ഷമമായി നടപ്പാക്കണം. സ്ഥിതി നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യണം.
പകർച്ചപ്പനിയെ ജാഗ്രതയോടെ കാണണം.
രോഗം സ്ഥിരീകരിക്കുന്നവരുടെ ജനിതക ശ്രേണീപരിശോധന നടത്തണം.
പൊതു സ്ഥലങ്ങളിൽ കൊവിഡ് പ്രൊട്ടോക്കോൾ തുടരണം.
മൂന്നാം തരംഗത്തിൽ ഇന്ത്യയിൽ പ്രതിദിനം മൂന്ന് ലക്ഷം പേർക്കുവരെ കൊവിഡ് ബാധിച്ചപ്പോൾ എല്ലാ സംസ്ഥാനങ്ങളും മികച്ച രീതിയിലാണ് കൈകാര്യം ചെയ്‌തത്. വിപുലമായ വാക്സിനേഷൻ യജ്ഞം സഹായകമായി. രണ്ട് വർഷത്തിനിടെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ, ഓക്‌സിജൻ വിതരണം, പ്രതിരോധ കുത്തിവയ്പ് എന്നിവ ഊർജിതമായെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ അതിർത്തിയിലെ രോഗവ്യാപനം തങ്ങൾക്ക് ആശങ്കയാണെന്ന് യു.പി, ഹരിയാന മുഖ്യമന്ത്രിമാർ ചൂണ്ടിക്കാട്ടി. അതേ സമയം മുഖ്യമന്ത്രിയുടെ അഭാവത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജ് പങ്കെടുത്തു.
കേജ്‌രിവാളിന്റെ ഇരിപ്പിനെ വിമർശിച്ച് ബി.ജെ.പി
പ്രധാനമന്ത്രിയുടെ യോഗത്തിൽ തലയ്‌ക്കുപിന്നിൽ കൈകെട്ടി ഇരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ ബി.ജെ.പി വിമർശനം. സുപ്രധാന വിഷയം ചർച്ച ചെയ്യുമ്പോൾ അദ്ദേഹം മര്യാദയില്ലാതെയാണ് ഇരുന്നതെന്ന് ഡൽഹി ബി.ജെ.പി ഘടകം കുറ്റപ്പെടുത്തി. ഓൺലൈൻ യോഗത്തിന്റെ വീഡിയോയും ട്വിറ്ററിൽ ബി.ജെ.പി പങ്കുവച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |