ന്യൂഡൽഹി: ജഡ്ജിമാർ സീസറുടെ ഭാര്യയെപ്പോലെ സംശയത്തിന് അതീതമായിരിക്കണമെന്ന് ഒാർമ്മപ്പെടുത്തി സുപ്രീംകോടതി. അനർഹമായ ആനുകൂല്യം ഉറപ്പാക്കാൻ കോടതി ഉത്തരവുകളിൽ വെള്ളം ചേർക്കുന്നത് നെറികേടും ദുർന്നടത്തയുമാണെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും ബേലാ എം. ത്രിവേദിയും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ജഡ്ജി ആയിരിക്കെ ഭൂമി ഏറ്റെടുക്കൽ കേസിൽ ഭൂവുടമകൾക്ക് അനർഹമായ നഷ്‌ടപരിഹാരം വിധിച്ചതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടത് ചോദ്യം ചെയ്‌ത് യു.പി സ്വദേശി നൽകിയ അപ്പീൽ തള്ളിയാണ് കോടതിയുടെ നിരീക്ഷണം.
ഒരു ജഡ്‌ജി കേസ് വിലയിരുത്തത് വസ്‌തുതകളുടെയും രേഖകളുടെയും നിയമത്തിന്റെയും അടിസ്ഥാനത്തിലാവണം. ജുഡിഷ്യൽ ഒാഫീസർ എന്ന നിലയിൽ ഹർജിക്കാരൻ ദുർന്നടത്ത കാട്ടിയതിന് തെളിവുണ്ട്. നിയമം അവഗണിച്ചാണ് അർഹതയില്ലാത്തവർക്ക് നഷ്‌ടപരിഹാരം വിധിച്ചത്. മറ്റു വസ്‌തുതകൾ പരിഗണിച്ച് വിധി പുറപ്പെടുവിക്കുന്ന ജഡ്ജി നിയമത്തെ അവഗണിക്കുന്നു. അതുകൊണ്ടാണ് ജഡ്ജിമാർ സീസറിന്റെ ഭാര്യയെപ്പോലെ സംശയത്തിന് അതീതരാവണം എന്നു പറയുന്നത്.
അഴിമതി തെളിഞ്ഞതിനെ തുടർന്ന് ഹർജിക്കാരന്റെ 90 ശതമാനം പെൻഷൻ ആനുകൂല്യങ്ങളും തടയാൻ അലഹബാദ് ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് വിധിച്ചിരുന്നു. അപ്പീലിൽ ചില കേസുകൾ റദ്ദാക്കിയ ഹൈക്കോടതി 70 ശതമാനം പെൻഷൻ തടഞ്ഞാൽ മതിയെന്നും വിധിച്ചു. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |