കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൽക്കരി കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി മമതാബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് എം.പിയുമായ അഭിഷേക് ബാനർജിയെയും ഭാര്യ രുജിര ബാനർജിയെയും ചോദ്യം ചെയ്യാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീംകോടതി അനുമതി നൽകി.
കേന്ദ്ര അന്വേഷണ ഏജൻസിയുമായി സഹകരിക്കണമെന്നും ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകണമെന്നും സുപ്രീംകോടതി ബംഗാൾ സർക്കാരിനോട് നിർദ്ദേശിച്ചു. കൊൽക്കത്തയിൽ വച്ച് ചോദ്യം ചെയ്യുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും അഭിഷേകിനെ വിവരം അറിയിക്കണം. എന്തെങ്കിലും തടസമുണ്ടായാൽ ഇ.ഡിക്ക് സുപ്രീംകോടതിയെ അറിയിക്കാം.
സർക്കാർ സംവിധാനത്തിന്റെ ഏതെങ്കിലും തരത്തിലുള്ള തടസങ്ങളും ഇടപെടലുകളും വച്ചുപൊറുപ്പിക്കില്ലെന്ന് ജസ്റ്റിസ് യു.യു. ലളിതിന്റെ ബെഞ്ച് വ്യക്തമാക്കി.
സമൻസുകൾക്ക് മറുപടി നൽകുന്നില്ലെന്ന അന്വേഷണ ഏജൻസിയുടെ പരാതിയിൽ രുജിര ബാനർജിക്കെതിരെ ഡൽഹി കോടതി പുറപ്പെടുവിച്ച വാറണ്ട് സുപ്രീംകോടതി സ്റ്റേ ചെയ്തു. ബംഗാൾ കൽക്കരി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതികളികളിലൊരാളാണ് രുജിര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |