ന്യൂഡൽഹി: കുടുംബ പാർട്ടികൾ സ്വന്തം വികസനം മാത്രം ലക്ഷ്യമിടുന്നവരാണെന്നും പാവപ്പെട്ടവരെ അവഗണിച്ചും നാടിനെ കൊള്ളയടിച്ചും അധികാരത്തിൽ തുടരാനാണ് അവർ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഹൈദരാബാദിൽ പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി കെ.ടി. ചന്ദ്രശേഖര റാവുവിനെതിരെയാണ് മോദിയുടെ കടന്നാക്രമണം. വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വരാതെ ചന്ദ്രശേഖര റാവു ബി.ജെ.പി വിരുദ്ധമുന്നണി കെട്ടിപ്പടുക്കാനുള്ള ചർച്ചകൾക്കായി ബംഗളൂരുവിലേക്ക് പോയിരുന്നു. മുഖ്യമന്ത്രി റാവുവിന്റെ മകൻ കെ.ടി. രാമറാവുവും മരുമകൻ ഹരീഷ് റാവുവും മന്ത്രിമാരാണ്. മകൾ കവിത ലെജിസ്ളേറ്റീവ് അംഗവും. ഇതാണ് മോദിയുടെ വിമർശനത്തിന് അടിസ്ഥാനം.
പ്രധാനമന്ത്രി ബി.ജെ.പി നേതാവിനെപ്പോലെയാണ് സംസാരിക്കുന്നതെന്ന് ചന്ദ്രശേഖര റാവു തിരിച്ചടിച്ചു.
പ്രോട്ടോക്കോൾ പ്രകാരം പ്രധാനമന്ത്രിയെ സ്വീകരിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നിരിക്കെ കഴിഞ്ഞ നാലുതവണയും ചന്ദ്രശേഖര റാവു മോദിയെ സ്വീകരിക്കാൻ പോകാറില്ല.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുട മകൻ ജയ് ഷാ ബി.സി.സി.ഐ മേധാവിയതും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ മകൻ രാഷ്‌ട്രീയത്തിലുള്ളതും ചൂണ്ടിക്കാട്ടി മോദിയുടെ ആരോപണത്തെ ടി.ആർ.എസ് പ്രതിരോധിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം വെറും വാചകമടിയും പണപ്പെരുപ്പം, ജി.ഡി.പി എന്നിവ താഴോട്ട് വരുന്നതിലുള്ള പരിഭ്രമം മൂലമാണെന്നും ചന്ദ്രശേഖര റാവു തിരിച്ചടിച്ചു.
റാവു അന്ധവിശ്വാസി
ശാസ്‌ത്രവും സാങ്കേതികവിദ്യയും വളർന്ന കാലത്തും അന്ധവിശ്വാസത്തിൽ ജീവിക്കുന്ന ആളാണ് ചന്ദ്രശേഖര റാവുവെന്ന് മോദി ആരോപിച്ചു. സന്യാസിയാണെങ്കിലും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്ധവിശ്വാസിയല്ലെന്നും മോദി പറഞ്ഞു.
മുഖ്യമന്ത്രിയായ ഉടൻ വാസ്തുവിന്റെ പേരുപറഞ്ഞ് വീട് മാറിയ ആളാണ് ചന്ദ്രശേഖര റാവു. 50 കോടി രൂപയാണ് ചെലവഴിച്ചത്. അഞ്ച് നിലയുള്ള ഏറ്റവും വലിയ ക്യാമ്പ് ഓഫീസാണ് ബീഗംപേട്ടിലേത്. ഭരിക്കുന്നയാൾ മറ്റുള്ളവരെക്കാൾ ഉയരത്തിലായിരിക്കണമെന്ന വിശ്വാസത്തിന്റെ ഭാഗമായിട്ടാണിത്. വീടുമാറിയപ്പോൾ നടത്തിയ യാഗത്തിൽ 150 പാചകക്കാരെ വച്ച് ഭക്ഷണമുണ്ടാക്കി 50,000 പേർക്ക് നൽകി. ഏഴ് കോടിയോളമാണ് ചെലവഴിച്ചത്. സംഖ്യാജ്യോതിഷ പ്രകാരം 2018 സെപ്തംബർ ആറിന് നിയമസഭ പിരിച്ചുവിടാൻ നിർദ്ദേശിച്ചയാളാണ് റാവുവെന്നും മോദി പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |