ന്യൂഡൽഹി: വാരണാസി സങ്കട് മോചൻ ക്ഷേത്രത്തിലും കന്റോൺമെന്റ് റെയിൽവെ സ്റ്റേഷനിലുമുണ്ടായ സ്‌ഫോടനകേസുകളിൽ പ്രതി വലിയുല്ലാഖാൻ കുറ്റക്കാരനാണെന്ന് ഗാസിയാബാദ് കോടതി കണ്ടെത്തി.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ശിക്ഷ വിധിക്കും. സംഭവം നടന്ന് 16 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. 2006 മാർച്ച് 7ന് സങ്കട് മോചന് ക്ഷേത്രത്തിലും കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലുമുണ്ടായ സ്‌ഫോടനങ്ങളിൽ 20 പേർ മരിക്കുകയും 100ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഭീകരൻ വലിയുല്ലാ ഖാൻ രണ്ട് കേസുകളിലും കുറ്റക്കാരനാണെന്ന് ജില്ലാ സെഷൻസ് ജഡ്ജി ജിതേന്ദ്ര കുമാർ സിൻഹ വിധിച്ചു.
മതിയായ തെളിവുകളില്ലാത്തതിനാൽ ഒരു കേസിൽ വലിയുല്ലയെ വെറുതെവിട്ടു.
2006 മാർച്ച് ഏഴിന് വൈകിട്ട് 6.15 ന് സങ്കട് മോചക് ക്ഷേത്രത്തിനുള്ളിലാണ് ആദ്യത്തെ സ്‌ഫോടനമുണ്ടായത്. 15 മിനിട്ടിന് ശേഷം, വാരണാസി കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലെ ഫസ്റ്റ് ക്ലാസ് വിശ്രമമുറിക്ക് സമീപവും ബോംബ് പൊട്ടിത്തെറിച്ചു. അതേ ദിവസം, പൊലീസ് സ്റ്റേഷന് സമീപത്തെ റെയിൽവേ ക്രോസിന്റെ റെയിലിങ്ങുകൾക്ക് സമീപം കുക്കറിൽ സെറ്റ് ചെയ്ത ഐ.ഇ.ഡി ബോംബും കണ്ടെത്തി.
വാരാണസിയിലെ അഭിഭാഷകർ കേസ് വാദിക്കാൻ വിസമ്മതിച്ചിരുന്നു. അലഹബാദ് ഹൈക്കോടതിയാണ് കേസ് ഗാസിയാബാദ് ജില്ലാ കോടതിയിലേക്ക് മാറ്റിയത്. 2006 ഏപ്രിലിൽ, സ്‌ഫോടനങ്ങളെക്കുറിച്ച് അന്വേഷിച്ച പ്രത്യേക ദൗത്യസേന, വലിയുല്ല ഖാന് ബംഗ്ലാദേശിലെ ഭീകരസംഘടനയായ ഹർകത്ത്ഉൽജിഹാദ് അൽ ഇസ്ലാമിയുമായി ബന്ധമുണ്ടെന്നും സ്‌ഫോടനത്തിന്റെ സൂത്രധാരനായിരുന്നുവെന്നും കണ്ടെത്തി. മൂന്ന് കേസുകളിലുമായി 121 സാക്ഷികളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |