ന്യൂഡൽഹി: ഇന്നലെ നടന്ന ബീഹാർ ബന്ദിൽ പാട്നയിലെ മസൗദിയിൽ പൊലീസിന് നേരെ പ്രതിഷേധക്കാർ വെടിവച്ചു. അക്രമികൾ തരേഗ്ന റെയിൽവെ സ്റ്റേഷൻ ആക്രമിച്ച് നിരവധി വാഹനങ്ങൾക്ക് തീയിട്ടു. ഇത് തടയാനെത്തിയ പൊലീസിന് നേരെ ആൾക്കൂട്ടത്തിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു. ജഹാനാബാദിൽ ഒരു ബസ് കത്തിച്ചു. അർവാളിൽ ആംബുലൻസിനും തീകൊടുത്തു. കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തിയവർ കത്തിച്ച ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരൻ ഇന്നലെ മരിച്ചു.
ബിഹിയയിലെ റെയിൽവെ സ്റ്റേഷൻ കൊള്ളയടിച്ച സമരക്കാർ ടിക്കറ്റ് കൗണ്ടറിലുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ കവർന്നു. സമരം 11 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. ബീഹാറിൽ അക്രമ സംഭവങ്ങളിൽ പങ്കെടുത്ത 170 പേരെ സി.സി ടിവിയിലൂടെ കണ്ടെത്തി. ഇവരിൽ 86 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ബീഹാറിൽ ആകെ അറസ്റ്റിലായത് 620 പേരാണ്. ഇന്നലെ മൂന്ന് ജില്ലകളിൽ കൂടി ഇന്റർനെറ്റ് സേവനം നിറുത്തിവച്ചു. 15 ജില്ലകളിലാണ് ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടത്.
ബിഹാറിലെ അക്രമ സംഭവങ്ങൾക്ക് സംഘടിത സ്വഭാവമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. അറസ്റ്റിലായവരുടെ വാട്ട്സ്ആപ്പ് ചാറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ബീഹാറിൽ 50 കോച്ചുകളും 5 എൻജിനുകളും സമരം നടത്തിയവർ തീയിട്ട് നശിപ്പിച്ചതായി റെയിൽവെ അറിയിച്ചു. തുടർച്ചയായ അക്രമ സമരം അരങ്ങേറിയ ബീഹാറിൽ 10 ബി.ജെ.പി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ലുധിയാനയിൽ റെയിൽവേ സ്റ്റേഷൻ അടിച്ചു തകർത്തു.അമൃത്‌സറിലും ആക്രമണ ശ്രമമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |