ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സംയുക്ത സ്ഥാനാർത്ഥിക്കായുള്ള പ്രതിപക്ഷ നീക്കത്തിന് വീണ്ടും തിരിച്ചടി. മമതാ ബാനർജി വിളിച്ചു ചേർത്ത പ്രതിപക്ഷ യോഗം രാഷ്ടപതി സ്ഥാനത്തേക്ക് നിർദ്ദേശിച്ച രണ്ടാമനും മത്സരിക്കാൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചു.
മുൻ കാശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയാണ് താൻ മത്സരിക്കാനില്ലെന്നറിയിച്ചത്. ഇക്കാര്യം കഴിഞ്ഞ ദിവസം മകൻ ഒമർ അബ്ദുള്ള വ്യക്തമാക്കിയതിന് പിന്നാലെയാണ് സ്ഥിരീകരണം. ജമ്മു കാശ്മീർ മോശം സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോൾ തന്റെ സാന്നിദ്ധ്യം അവിടെ ആവശ്യമുണ്ടെന്നതാണ് സ്ഥാനാർത്ഥിയാകാനില്ലെന്നതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. തന്റെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് നിർദ്ദേശിച്ച മമതാ ബാനർജിക്കും മറ്റ് മുതിർന്ന നേതാക്കൾക്കും നന്ദിയുണ്ടെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
പ്രതിപക്ഷം ഒന്നാമതായി പരിഗണിച്ച ശരദ് പവാർ നേരത്തെ തന്നെ രംഗത്ത് നിന്ന് പിന്മാറിയിരുന്നു. ശരദ് പവാർ പിന്മാറിയതോടെ പ്രതിപക്ഷ യോഗം നിർദേശിച്ചത് ഫറൂഖ് അബ്ദുള്ളയുടെയും ഗോപാൽകൃഷ്ണഗാന്ധിയുടെയും പേരുകളായിരുന്നു. മമത ബാനർജി വിളിച്ച യോഗത്തിൽ 17 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തിരുന്നു. രണ്ട് പ്രമുഖ നേതാക്കൾ മത്സരിക്കാനില്ലെന്നറിയിച്ചതോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം ചോരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |