ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ സമാധാനമായി പ്രതിഷേധിക്കണമെന്നും പദ്ധതി പിൻവലിക്കുംവരെ സമരം തുടരണമെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു.
ജന്തർ മന്തറിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രിയങ്ക ഗാന്ധി.
ബി.ജെ.പി സർക്കാരിനെ താഴെയിറക്കണം. അഗ്നിപഥ് സൈന്യത്തെ ഇല്ലാതാക്കുന്ന പദ്ധതിയാണ്. നിങ്ങളുടെ ലക്ഷ്യം രാജ്യത്ത് ഒരു സത്യസന്ധമായ സർക്കാരിനെ കൊണ്ടുവരികയെന്നതായിരിക്കണമെന്ന് പ്രിയങ്ക പറഞ്ഞു.
സമരത്തിന് ജയറാം രമേഷ്, രാജീവ് ശുക്ല, സച്ചിൻ പൈലറ്റ്, സൽമാൻ ഖുർഷിദ്, അൽക്ക ലാംബ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി. കോൺഗ്രസ് സമരത്തിനിടെ സത്യഗ്രഹ വേദിക്കരികെ ടി.എൻ പ്രതാപൻ എം.പിയുടെ സ്റ്റാഫ് അബ്ദുൾ റഹീമിനെ പൊലീസ് കൈയേറ്റം ചെയ്തു. സത്യഗ്രഹ വേദിയിൽ രാവിലെ മുതൽ അബ്ദുൾ റഹീം ഉണ്ടായിരുന്നു. അതിന് ഇടയിൽ പുറത്ത് പോയി തിരിച്ച് വരുന്നതിനിടയിൽ പൊലീസ് തടയുകയും കഴുത്തിന് പിടിക്കുകയുമായിരുന്നു.
കോൺഗ്രസ് എം.പിമാരും മുതിർന്ന നേതാക്കളും പങ്കെടുത്ത സത്യഗ്രഹ സമരവേദിയിൽ അവരുടെ സ്റ്റാഫിനെ പോലും കൈയേറ്റം ചെയ്യുന്ന രീതിയാണ് പൊലീസിന്റേതെന്നും ഇതിനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും ടി.എൻ പ്രതാപൻ എം.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |