ഭോപ്പാൽ: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൂന്ന് ഭാര്യമാരെ മത്സരിപ്പിക്കാനൊരുങ്ങിയ പഞ്ചായത്ത് സെക്രട്ടറി സുഖ്റാം സിംഗിനെ സസ്പെൻഡ് ചെയ്തു. മദ്ധ്യപ്രദേശിലെ സിംഗ്രൗലി ജില്ലയിലാണ് സംഭവം. മൂന്നാമത്തെ ഭാര്യയെക്കുറിച്ചുള്ള വിവരം മറച്ചുവച്ചുവെന്നതും ഹിന്ദു വിവാഹനിയമത്തിന് വിരുദ്ധമായി ഒന്നിലധികം വിവാഹം കഴിച്ചു എന്നതിനുമാണ് നടപടി.
മൂന്നു യുവതികളും നാമനിർദ്ദേശ പത്രികയിൽ ഭർത്താവിന്റെ സ്ഥാനത്ത് സുഖ്റാം സിംഗിന്റെ പേരാണ് നൽകിയത്. മൂന്ന് ഭാര്യമാരിൽ കുസുകലി സിംഗും ഗീതാ സിംഗും ഗ്രാമ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരസ്പരമാണ് മത്സരിക്കുന്നത്. മറ്റൊരു ഭാര്യ ഊർമ്മിള സിംഗ് ജൻപഥ് പഞ്ചായത്തിലെ വാർഡിലേക്കാണ് മത്സരിക്കുന്നത്. തന്റെ രണ്ട് ഭാര്യമാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിവരം പഞ്ചായത്തിനെയും ഗ്രാമവികസന വകുപ്പിനെയും അറിയിച്ച സുഖ്റാം മൂന്നാമത്തെ ഭാര്യയുടെ കാര്യം മറച്ചുവച്ചു.
ഡിപ്പാർട്ട്‌മെന്റിലെ എല്ലാ ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോ ബന്ധുക്കളോ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെങ്കിൽ അക്കാര്യം വ്യക്തമാക്കണമെന്ന് അറിയിച്ചിരുന്നുവെന്ന് ദിയോസർ ജൻപഥ് പഞ്ചായത്ത് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ബി.കെ. സിംഗ് വ്യക്തമാക്കി.
മൂന്നാമത്തെ ഭാര്യയെക്കുറിച്ചുള്ള വിവരം എന്തുകൊണ്ട് മറച്ചുവച്ചു എന്നതിന് സുഖ്റാം സിംഗിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്നാണ് സുഖ്റാം സിംഗിനെതിരെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച് ബി.കെ. സിംഗ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് റിപ്പോർട്ട് സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |