ന്യൂഡൽഹി: രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപതി മുർമുവിനെ പ്രഖ്യാപിച്ചതോടെ ഒട്ടേറെ വെല്ലുവിളികൾ അതിജീവിച്ച ആശ്വാസത്തിലാണ് എൻ.ഡി.എ. ബി.ജെ.പിയുമായി അകന്ന ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പിന്തുണ സംശയത്തിലായിരുന്നു. അഗ്നിപഥ് സമരത്തിന്റെ പേരിൽ ബി.ജെ.പിയും നിതീഷും കൂടുതൽ അകന്നിരുന്നു. പ്രതിപക്ഷം ബീഹാറുകാരനായ യശ്വന്ത് സിൻഹയെ പ്രഖ്യാപിച്ചതോടെ നിതീഷിന്റെ പിന്തുണ ഉറപ്പിച്ച മട്ടിലായിരുന്നു. ചരിത്രത്തിലാദ്യമായി ഒരു ഗോത്രവർഗക്കാരിയെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയതോടെ നിതീഷ് കുമാർ ആശയക്കുഴപ്പത്തിലായി. കോൺഗ്രസിന്റെ സഖ്യകക്ഷിയും ഝാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ്.
ജെ.ഡി.എസ് നേതാവ് ദേവഗൗഡയും മുർമുവിനെ പിന്തുണയ്‌ക്കുന്നു. ബി.ജെ.ഡി, വൈ.എസ്.ആർ കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ തുടങ്ങിയ പാർട്ടികൾക്കെല്ലാം എൻ.ഡി.യെ സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കാൻ കഴിഞ്ഞതും മുർമുവായത് കൊണ്ട് തന്നെ. പിന്നാക്ക രാഷ്ട്രീയം പ്രത്യയ ശാസ്ത്രമാക്കിയ ബി.എസ്.പിയും കോൺഗ്രസ് മുഖ്യ ശത്രുവായ അകാലിദളും ഉടൻ തീരുമാനം പ്രഖ്യാപിച്ചേക്കും. വിപ്പ് ഇല്ലാത്ത രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, സമാജ് വാദി പാർട്ടി തുടങ്ങിയ പ്രധാന പാർട്ടികളിലെ പിന്നാക്ക വർഗക്കാർ മന:സാക്ഷി വോട്ട് ചെയ്യുമോയെന്ന ഭീതി പ്രതിപക്ഷത്തിനുണ്ട്.
ജെ.എം.എം യോഗം ഇന്ന്
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ തീരുമാനമെടുക്കാൻ ഝാർഖണ്ഡ് മുക്തി മോർച്ച ഇന്ന് യോഗം ചേരുന്നു. പ്രതിപക്ഷ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ജൂൺ 15 ന് ഡൽഹിയിലെ യോഗത്തിൽ ജെ.എം.എം പങ്കെടുത്തിരുന്നു. കോൺഗ്രസുമായി ചേർന്ന് ത്സാർഖണ്ഡിൽ ഭരണം പങ്കിടുന്ന പാർട്ടി ഇന്ന് ദ്രൗപതിയെ പിന്തുണച്ചേക്കും. തീരുമാനം വിപരീതമായാൽ വരുന്ന ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി അത് ഉപയോഗപ്പെടുത്തുമെന്ന് ഹേമന്ത് സോറൻ ഭയക്കുന്നു. ജെ.എം.എം നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്റെ ഭാര്യ കല്പന സോറന്റെ സ്വദേശം ദ്രൗപതി മുർമുവിന്റെ ജില്ലയായ മയൂർഭഞ്ചിലാണ്. ഹേമന്ത് സോറന്റെ സഹോദരി അഞ്ജലി സോറനെ വിവാഹം കഴിച്ചയച്ചതും ഇതേ ജില്ലയിലാണ്.
6.22 ലക്ഷത്തിലെത്തുമോ വോട്ട് മൂല്യം
മുർമുവിനെ പ്രഖ്യാപിക്കും മുമ്പ് എൻ.ഡി.എയുടെ വോട്ട് മൂല്യം 5.2 ലക്ഷമായിരുന്നു. ജയിക്കാൻ വേണ്ടത് 5.43 ലക്ഷവും. ജെ എം.എം ഉൾപ്പെടെയുള്ളവരുടെ പിന്തുണ കൂടിയായാൽ വോട്ട് മൂല്യം 6.22 ലക്ഷത്തിലെത്തും. അതായത് 57.3 ശതമാനം വോട്ട്. മഹാരാഷ്ട്രയിലെ കൂടുമാറ്റം പൂർത്തിയായാൽ ഈ കണക്കും മാറും. തീരുമാനം പ്രഖ്യാപിക്കാത്ത പല പാർട്ടികളുടെയും പിന്തുണ കൂടിയാകുമ്പോൾ 2017 ൽ രാംനാഥ് കോവിന്ദിന് ലഭിച്ച 65.65 ശതമാനത്തിൽ എത്തിക്കാനാണ് എൻ.ഡി.എ ശ്രമം. അതിന് പ്രചാരണം നടത്തും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |