ന്യൂഡൽഹി : മുകേഷ് അംബാനിയുടെ കുടുംബത്തിന് നൽകിയ സുരക്ഷ ചോദ്യം ചെയ്ത് നൽകിയ പൊതു താത്പര്യ ഹർജി ത്രിപുര ഹൈക്കോടതി പരിഗണിക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. മുംബയിൽ മുകേഷ് അംബാനിക്കും കുടുംബത്തിനും നൽകിയ സുരക്ഷ സംബന്ധിച്ച ഫയലുകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ത്രിപുര ഹൈക്കോടതി കഴിഞ്ഞ 21ന് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.
ബന്ധപ്പെട്ട ഫയലുകൾ മുദ്രവച്ച കവറിൽ ചൊവ്വാഴ്ച് ഹാജരാക്കാനാണ് ത്രിപുര ഹൈക്കോടതിയുടെ നിർദ്ദേശം. ബികാഷ് സാഹയാണ് പൊതു താത്പര്യ ഹർജി നൽകിയിട്ടുള്ളത്. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇത് അടിയന്തരവിഷയമായി കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി. പർദിവാല എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് വിഷയം ചൊവ്വാഴ്ച് വാദം കേൾക്കാൻ തീരുമാനിച്ചു.
വിഷയം ത്രിപുര ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്ന പ്രശ്നമല്ലെന്നും സമാനമായ ആവശ്യങ്ങളുന്നയിച്ച് ബോംബെ ഹൈക്കോടതി മുമ്പാകെ സമർപ്പിച്ച ഹർജി നേരത്തെ തള്ളിയെന്നും തുഷാർ മേത്ത ചൂണ്ടിക്കാട്ടി. അതിനാൽ ത്രിപുര ഹൈക്കോടതിക്ക് ഈ ഹർജിയിൽ വാദം കേൾക്കാൻ നിയമപരമായ അധികാരമില്ല. മുകേഷ് അംബാനിക്കും കുടുംബത്തിനുമുള്ള സുരക്ഷാഭീഷണി സംബന്ധിച്ച് കേന്ദ്രസർക്കാർ മാഹാരാഷ്ട്ര സർക്കാരിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സർക്കാർ അംബാനിക്കും കുടുംബത്തിനും സുരക്ഷ ഏർപ്പെടുത്തിയതെന്നും തുഷാർ മേത്ത വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |