ഉദയ്‌പൂർ: രാജസ്ഥാനിലെ ഉദയ് പൂരിൽ തയ്യൽക്കാരനായ കനയ്യ ലാലിനെ കടയിൽ കയറി കഴുത്തറുത്ത് കൊന്നത് ഭീകരാക്രമണമെന്ന സൂചന നൽകി പാക് സംഘടനകളുമായുള്ള ബന്ധം പുറത്തുവന്നു.
പാകിസ്ഥാനിലെ ദവാത്ത് -ഇ-ഇസ്ലാമെന്ന സംഘടനയുമായാണ് ഇവർ പ്രത്യക്ഷത്തിൽ ബന്ധം പുലർത്തിയിരുന്നത്.
അറസ്റ്റിലായ രണ്ടു കൊലയാളികളിൽ മുഹമ്മദ് റിയാസ് അൻസാരിക്ക് പാക് ഭീകര സംഘടനകളുമായി ബന്ധമുണ്ട്.പാകിസ്ഥാനിലെ പത്തു ഫോൺ നമ്പരുകൾ ഇയാളുടെ ഫോണിലുണ്ടായിരുന്നു. കൂട്ടാളിയായ ഗുലാം ഗൗസ് 2014ൽ കറാച്ചി സന്ദർശിച്ചിരുന്നു.
ഐസിസ് നടത്തിയ കൊലപാതകങ്ങളുടെ വീഡിയോകൾ ഇവർ കൊലപാതകത്തിന് മുമ്പ് നിരവധി തവണ കാണുകയും പാകിസ്ഥാനിലേക്ക് പലവട്ടം ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം അന്വേഷണം ഏറ്റെടുത്ത എൻ. ഐ.എ കൊലപാതകസ്ഥലം സന്ദർശിച്ചു.
ഇന്നലെ അഞ്ചുപേരെ സംസ്ഥാന പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പത്തുപേർ നിരീക്ഷണത്തിലാണെന്നും സംസ്ഥാന ഡി.ജി.പി എം.എൽ. ലാതർ അറിയിച്ചു.
പാക് സംഘടനയുടെ ഇന്ത്യയുടെ സ്ലീപിംഗ് സെല്ലിൽപ്പെട്ട സംഘമാണ് കൊലപാതകം നടത്തിയതെന്ന് ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് നൽകിയതായി അറിയുന്നു.
മതപ്രചാരണത്തിനും മതപരിവർത്തനത്തിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ദവാത്ത് -ഇ-ഇസ്ലാം.ഓൺലൈനിൽ ഇവർ നടത്തുന്ന പരിശീലനത്തിൽ ഇന്ത്യയിൽ നിന്നു പലരും ചേർന്നിട്ടുണ്ട്. ടി.വി. ചാനലും സ്വന്തമായുണ്ട്. കാൺപൂരിൽ ഇവരുടെ കൂടുതൽ പ്രവർത്തകരുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നൽകുന്ന സൂചന.
കൊല്ലപ്പെട്ട കനയ്യലാലിന്റെ കഴുത്തിൽമാത്രം പത്തിലേറെ കുത്തുകൾ ഏറ്റിരുന്നു.ശരീരത്തിൽ 26 മുറിവുകളും ഉണ്ടായിരുന്നു.
മൃതദേഹം വിലാപയാത്രയായി വീട്ടിലെത്തിച്ചശേഷം സംസ്കരിച്ചു. ഉദയ്പൂരിൽ സുരക്ഷാ സേന നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും സംഘർഷാവസ്ഥ നിലനിൽക്കുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ട് സർവകക്ഷിയോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ആൾ ഇന്ത്യ മുസ്ലീം പേഴ്സണൽ ലാ ബോർഡ്, ജാമിയത്ത് ഉലമ ഇ ഹിന്ദ്, ജമാഅത്ത് ഇസ്ലാമി ഹിന്ദ് തുടങ്ങിയ മുസ്ലീം സംഘടനകൾ കൊലപാതകത്തെ അപലപിച്ചു.
വധഭീഷണിയെ കുറിച്ച് പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്ന് കൊല്ലപ്പെട്ട കനയ്യലാലിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. ഭീഷണി കാരണം അഞ്ചു ദിവസം കട അടച്ചിട്ടശേഷം തുറന്നപ്പോഴാണ് കൊലപ്പെടുത്തിയത്.
പ്രവാചക നിന്ദയുടെ പേരിൽ ബി.ജെ.പി പുറത്താക്കിയ മുൻദേശീയ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച്
ജൂൺ 11ന് കനയ്യലാൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടതാണ് കൊലപാതകത്തിന് കാരണമായത്. വിവാദപോസ്റ്റിനെതിരെ നടപടിയെടുക്കണമന്നാവശ്യപ്പെട്ട് അയൽപക്കക്കാരനായ നസീം പരാതി നൽകിയതിനെ തുടർന്ന് കനയ്യലാലിനെ അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |