ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം പാകിസ്ഥാനിലെ കറാച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ ഇന്ത്യൻ വിമാനമാണ് പാകിസ്ഥാനിൽ ഇറങ്ങുന്നത്. പറക്കുന്നതിനിടെ ഇൻഡിഗോ 6 ഇ- 1406 വിമാനത്തിന്റെ എൻജിൻ 2വിൽ തകരാറുണ്ടെന്ന് പൈലറ്റ് കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായാണ് വിമാനം കറാച്ചി വിമാനത്താവളത്തിൽ ഇറക്കിയതെന്ന് ഇൻഡിഗോ വൃത്തങ്ങൾ അറിയിച്ചു. മറ്റൊരു വിമാനത്തിൽ യാത്രക്കാരെ ഹൈദരാബാദിൽ എത്തിച്ചു.
ഈ മാസം ആദ്യം ഡൽഹിയിൽ നിന്നും ദുബായിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനമാണ് കറാച്ചിയിൽ ഇറക്കിയിരുന്നു.
എയർ ഇന്ത്യ വിമാനം
മസ്‌കറ്റിൽ ഇറക്കി
കോഴിക്കോട് കരിപ്പൂരിൽ നിന്നും ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ എക്‌സ്‌പ്രസ് ഐ.എക്സ് - 355 വിമാനത്തിൽ നിന്നും കരിഞ്ഞമണം വന്നതിനെ തുടർന്ന് മസ്‌കറ്റിൽ ഇറക്കി. പിന്നീട് എൻജിനിയർമാർ പരിശോധന നടത്തിയ ശേഷം വിമാനം ദുബായിലേക്കും ഇന്നലെ രാവിലെ ദുബായിൽ നിന്നും കോഴിക്കോട്ടേക്കും തിരിച്ചെത്തി. ഫോർവേഡ് ഗ്യാലിയിൽ നിന്നാണ് കരിഞ്ഞ മണം വന്നതെന്ന് ഡി.ജി.സി.എ അറിയിച്ചു. മൈക്രോവേവ് അവനിൽ നിന്നാണ് ഗന്ധം ഉണ്ടായതെന്നും വിമാനം സുരക്ഷാ പരിശോധനയ്ക്കായാണ് മസ്കറ്റിൽ ഇറക്കിയതെന്നും അധികൃതർ പറഞ്ഞു.
48 മണിക്കൂറിൽ മൂന്നു വിമാനങ്ങൾ ഇറക്കി
ശനിയാഴ്ചയും വെള്ളിയാഴ്ചയുമായി കോഴിക്കോട്, ചെന്നൈ, കൊൽക്കത്ത എന്നിവടങ്ങളിൽ മൂന്നു അന്താരാഷ്ട്ര വിമാനങ്ങൾ അടിയന്തര ലാൻഡിംഗ് നടത്തിയതായി ഡി.ജി.സി.എ അറിയിച്ചു.
ഷാർജയിൽ നിന്നു കൊച്ചിയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം ലാൻഡിംഗിന് തൊട്ടുമുമ്പ് യന്ത്രത്തകരാറുണ്ടായതിനെ തുടർന്ന് അടിയന്തരമായി കൊച്ചിയിൽ ഇറക്കി.
ആഡിസ് അബാബയിൽ നിന്നും ബാങ്കോങ്ങിലേക്ക് പുറപ്പെട്ട എത്യോപ്യൻ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് കൊൽക്കത്തയിൽ ഇറക്കിയിരുന്നു. വെള്ളിയാഴ്ച ശ്രീലങ്കൻ എയർലൈൻസിന്റെ വിമാനം ഹൈഡ്രോളിക് തകരാർ കാരണം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |