റാഞ്ചി: മഹാരാഷ്ട്രയിൽ സംഭവിച്ചതിന് തിരിച്ചടിയെന്നോണം ജാർഖണ്ഡിൽ വിമത നീക്കത്തിന് കളമൊരുക്കി 16 ബി.ജെ.പി എം.എൽ.എമാർ ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തിമോർച്ചയിൽ ചേരാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ.
അനധികൃത ഖനനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഹേമന്ദ് സോറനെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിരിക്കെയാണ് ബി.ജെ.പിയിൽ പാളയത്തിൽപ്പട ഉരുത്തിരിഞ്ഞത്. 16 ബി.ജെ.പി എം.എൽ.എമാർ ജാർഖണ്ഡ് മുക്തി മോർച്ചയുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്നും അവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തതായും നേതാവ് സുപ്രിയോ ഭട്ടാചാര്യ വെളിപ്പെടുത്തി.
ബി.ജെ.പിക്കുള്ളിൽ ശ്വാസം മുട്ടുന്ന 16 എം.എൽ.എമാർ വിമതഗ്രൂപ്പ് രൂപീകരിച്ച് ഹേമന്ത് സോറൻ സർക്കാരിനെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നതായി സുപ്രിയോ പറഞ്ഞു. പാർട്ടിയുടെ പ്രവർത്തനരീതികളിലുള്ള അസംതൃപ്തിയാണ് കാരണമെന്നറിയുന്നു.
ജെ.എം.എമ്മിൽ ചേരാനുള്ള ആഗ്രഹം ഔദ്യോഗികമായി അറിയിച്ചാൽ പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ്, ശിവസേന എം.എൽ.എമാർ ബി.ജെ.പിയിലേയ്ക്ക് ചാടുന്നതിനിടെയാണ് ഇത്തരമൊരു നീക്കം.
എന്നാൽ, ബി.ജെ.പി സംസ്ഥാന നേതാവ് പ്രതുൽ ഷഹ്ദിയോ ഇക്കാര്യം തള്ളിക്കളഞ്ഞു. ജെ.എം.എം എം.എൽ.എമാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണ്. പല്ലും നഖവുമുപയോഗിച്ച് അതിനെ ചെറുക്കാനാണ് പാർട്ടിയുടെ ശ്രമം. എം.എൽ.എമാർ ആരും പാർട്ടി വിടില്ലെന്നും പ്രതുൽ പറഞ്ഞു. 2019ലെ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി കനത്ത പരാജയമാണ് നേരിട്ടത്.
ജാർഖണ്ഡ് മുക്തി മോർച്ച, കോൺഗ്രസ്, ആർ.ജെ.ഡി എന്നീ സഖ്യകക്ഷികൾ 81ൽ 47 സീറ്റ് നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലേറിയത്. ജെ.എം.എമ്മിന് മാത്രം 30 സീറ്ര് ലഭിച്ചു. നിലവിൽ ബി.ജെ.പിയ്ക്കും മറ്റ് കക്ഷികൾക്കുമായി 25 സീറ്റുകളാണുള്ളത്. കഴിഞ്ഞ വർഷം ഹേമന്ത് സോറൻ സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിച്ചിരുന്നു. റാഞ്ചിയിലെ ഒരു ഹോട്ടലിൽ നിന്ന് സ്പെഷ്യൽ ബ്രാഞ്ച് അറസ്റ്റ് ചെയ്തവർ കോൺഗ്രസിലെ ചിലരുമായി ചേർന്ന് സഖ്യ സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. കർണ്ണാടക, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ സംഭവിച്ചത് ജാർഖണ്ഡിൽ അനുവദിക്കില്ലെന്ന് അന്ന് സുപ്രിയോ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |