ന്യൂഡൽഹി: നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബീഹാറിലെ മഹാമുന്നണി സർക്കാരിന് തുടക്കത്തിൽ തന്നെ കല്ലുകടി. ക്രിമിനൽ കേസുകളിൽ പ്രതിയായ രണ്ടു മന്ത്രിമാരെ ഉൾപ്പെടുത്തിയതിനെ എതിർത്തുകൊണ്ട് ജെ.ഡി.യു എം.എൽ.എ ബിമാ ഭാരതി രാജിഭീഷണി മുഴക്കി രംഗത്തു വന്നതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ വികസനത്തിൽ ജെ.ഡി.യുവിന്റെ പ്രതിനിധിയായ ഭക്ഷ്യമന്ത്രി ലെസി സിംഗ്, നിയമ മന്ത്രിയായ ആർ.ജെ.ഡിയുടെ കാർത്തി സിംഗ് എന്നിവരെ ഉൾപ്പെടുത്തിയിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ അടക്കം കേസുകളിൽ പ്രതികളാണ് ഇരുവരും.
ലെസി സിംഗിനെ മന്ത്രിയാക്കിയതിനെതിരെ ജെ.ഡി.യു എം.എൽ.എ ബിമാ ഭാരതി പരസ്യമായാണ് രംഗത്തു വന്നത്. ബീഹാറിലെ പർണിയയിൽ നിന്നുള്ള വനിതാ നേതാക്കളായ ബിമയും ലെസിയും കടുത്ത എതിരാളികളാണ്. ലെസിക്കെതിരെ നേരത്തെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ലെസിയെ ഉടൻ പുറത്താക്കിയില്ലെങ്കിൽ എം.എൽ.എ സ്ഥാനം രാജിവയ്‌ക്കുമെന്ന് ബിമ ഭീഷണി മുഴക്കി. എന്നാൽ, ലെസിയെ മാറ്റില്ലെന്ന നിലപാടിലാണ് നിതീഷ് കുമാർ.
മറുവശത്ത് ആർ.ജെ.ഡിക്കുള്ളിൽ കാർത്തി സിംഗിനെതിരെയും ഇതേ വികാരമാണുള്ളത്. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകേണ്ട ദിവസമാണ് കാർത്തി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റു വാറണ്ടും നിലവിലുണ്ട്. ആർ.ജെ.ഡി നേതാവും മുൻ അധോലോക നായകനുമായ അനന്ത്സിംഗിന്റെ അനുയായിയാണ് കാർത്തി രാഷ്‌ട്രീയത്തിലെത്തിയത്.
ക്രിമിനൽ കേസിൽ പ്രതിയായ ആളെ നിയമമന്ത്രിയാക്കിയത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. പഴയ 'ജംഗിൾരാജ്' (കാട്ടുഭരണം) തിരിച്ചുവന്നുവെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി. നിതീഷ് സമ്മർദ്ദത്തിലാണെന്നും പണ്ടാണെങ്കിൽ ക്രിമിനലുകളെ മന്ത്രിയാക്കില്ലായിരുന്നുവെന്നും ബി.ജെ.പി നേതാവ് സുശീൽ മോഡി പറഞ്ഞു.
മന്ത്രിമാരായ സുരേന്ദ്രർ പ്രസാദ് യാദവ്, ലളിത് കുമാർ യാദവ്, രാമാനന്ദ് യാദവ് എന്നിവരടക്കം മഹാമുന്നണി സർക്കാരിലെ 17 മന്ത്രിമാർ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് ഒരുസന്നദ്ധ സംഘടന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |