ന്യൂഡൽഹി: പ്രമുഖ ജാട്ട് നേതാവ് ഭൂപേന്ദ്ര സിംഗ് ചൗധരിയെ ഉത്തർപ്രദേശിലും രാജീബ് ഭട്ടാചാര്യയെ ത്രിപുരയിലും സംസ്ഥാന അദ്ധ്യക്ഷൻമാരായി ബി.ജെ.പി നിയമിച്ചു. ദേശീയ ഉപാദ്ധ്യക്ഷൻ സൗദാൻ സിംഗിന് ഇക്കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചൽ പ്രദേശിന്റെ ചുമതല നൽകി. നാഷണൽ കോൺഫറൻസ് വിട്ടു വന്ന ജമ്മു-കാശ്‌മീരിലെ നേതാവ് ദേവേന്ദ്ര സിംഗ് റാണയ്‌ക്കാണ് ഉപചുമതല.
യോഗി ആദിത്യനാഥ് സർക്കാരിൽ പഞ്ചായത്തീരാജ് മന്ത്രിയായ ഭൂപേന്ദ്ര സിംഗിലൂടെ പാർട്ടിയുമായി ഭിന്നതയിലുള്ള ജാട്ട് സമുദായത്തെ വിശ്വാസത്തിലെടുക്കുകയാണ് ലക്ഷ്യം.
കർഷക കുടുംബത്തിൽ നിന്നുള്ള ചൗധരി ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ യു.പി ബെൽറ്റിൽ ജാട്ട് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു.
ദീർഘകാലം ആർ.എസ്.എസിന്റെ ഭാഗമായിരുന്ന ചൗധരി 1989-ലാണ് ബി.ജെ.പിയിൽ ചേർന്നത്. 1999-ൽ സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിനെതിരെ സംഭാൽ ലോക്‌സഭാ സീറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016ൽ ലെജിസ്‌ളേറ്റീവ് കൗൺസിൽ അംഗമായി. സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയുടെ പേരും ഉയർന്നിരുന്നു.
അടുത്തിടെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയ ബിപ്ലബ് ദേബിനെ വിശ്വാസത്തിലെടുക്കാനാണ് അദ്ദേഹത്തിന്റെ വിശ്വസ്‌തനും നിലവിൽ ഉപാദ്ധ്യക്ഷനുമായ രാജിബ് ഭട്ടാചാര്യയെ ത്രിപുരയിൽ അദ്ധ്യക്ഷനാക്കിയത്. മുഖ്യമന്ത്രി മണിക് സാഹ അദ്ധ്യക്ഷന്റെ അധിക ചുമതല വഹിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |