ന്യൂഡൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന്റെ ജാമ്യാപേക്ഷ സെപ്തം. 9 ന് തീർപ്പാക്കുമെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സെപ്തം. 7നകം ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഉത്തർപ്രദേശ് സർക്കാരിന് കോടതി നിർദ്ദേശം നൽകി.
സിദ്ധിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിൽ നിന്ന് 45,000 രൂപ വാങ്ങിയെന്നതാണ് ആരോപണമെന്ന് സിദ്ധിഖ് കാപ്പന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു. പോപ്പുലർ ഫ്രണ്ട് ഭീകര സംഘടനയോ നിരോധിക്കപ്പെട്ട സംഘടനയോ അല്ല. സിദ്ധിഖ് കാപ്പന് സംഘടനാ ബന്ധമില്ല. പോപ്പുലർ ഫ്രണ്ട് നടത്തിയ പത്രത്തിൽ സിദ്ധിഖ് കാപ്പൻ ജോലി ചെയ്‌തുവെന്നത് മാത്രമാണ് ബന്ധമെന്ന് കപിൽ സിബൽ പറഞ്ഞു. തേജസ് അല്ലേ ആ പത്രമെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് കേസിലെ രണ്ട് പ്രതികളുടെ കാര്യമെന്തായി എന്ന് ചോദിച്ചു. ഹൈക്കോടതിയുടെ മുന്നിൽ അവരുടെ ഹർജികളുണ്ടെന്ന് കപിൽ സിബൽ വ്യക്തമാക്കി.
2020 ഒക്ടോബർ ആറ് മുതൽ സിദ്ധിഖ് കാപ്പൻ ജയിലിൽ കഴിയുകയാണെന്നും മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ദുഷ്യന്ത് ദാവെ, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവർ ചൂണ്ടിക്കാട്ടി. കേസിൽ 8 പ്രതികളുണ്ടെന്നും കുറ്റപത്രം സമർപ്പിച്ചതായും യു. പി സർക്കാർ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ഗരിമ പ്രസാദ് കോടതിയിൽ പറഞ്ഞു. ഇതിലൊരാൾ ഡൽഹി കലാപക്കേസിലും മറ്റൊരാൾ ബുലന്ദ്ശഹർ കലാപകേസിലും പ്രതിയാണെന്നും അവർ വാദിച്ചു: സാക്ഷികളെ ഭീഷണിപ്പെടുത്തുകയാണെന്നും അവർ പറഞ്ഞു. എല്ലാ കാര്യങ്ങളും സെപ്തം. 7നകം എഴുതി നൽകണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |