ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉൾപ്പെടുത്തി പുതിയ അന്വേഷണം വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷൻ ഇന്ത്യയിലെ ഇടനിലക്കാരന് കൈക്കൂലി നൽകിയെന്ന മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്.
ഫ്രഞ്ച് മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നൽകിയ പൊതു താല്പര്യ ഹർജി പരിഗണിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സുപ്രീം കോടതിയുടെ ഇടപെടൽ ആവശ്യമായ ഒരു കാര്യവും ഹർജിക്കാരൻ ഉന്നയിച്ചിട്ടില്ല.
കോടതി ഉത്തരവിന് ശേഷം ഹർജിക്കാരനായ അഭിഭാഷകൻ എം.എൽ ശർമ്മ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന അപേക്ഷയും നൽകി. ഇത് സുപ്രീം കോടതി അംഗീകരിച്ചു. കഴിഞ്ഞ നവംബറിലാണ് ഫ്രഞ്ച് മാദ്ധ്യമമായ മീഡിയപാർട്ട് പുതിയ തെളിവുകളുമായി രംഗത്തെത്തിയത്. കരാറിനായി ദാസോ ഏവിയേഷൻ 65 കോടി രൂപ ഇടനിലക്കാരൻ സുഷേൻ ഗുപ്തക്ക് നൽകിയെന്നായിരുന്നു മീഡിയപാർട്ടിന്റെ റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |