മുംബയ്: വ്യവസായ പ്രമുഖനും ടാറ്റാ സൺസ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രി (54) ആഡംബര കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചു.
അഹമ്മദാബാദിൽ നിന്ന് മുംബയിലേക്കുള്ള യാത്രയ്ക്കിടെ മഹാരാഷ്ട്രയിലെ പാൽഘർ ദേശീയപാതയിൽ സൂര്യാ നദി ചരോട്ടി പാലത്തിൽ ഇന്നലെ വൈകിട്ട് 3.15ഓടെയായിരുന്നു അപകടം. മിസ്ത്രി സഞ്ചരിച്ചിരുന്ന സിൽവർ മെഴ്സിഡസ് കാർ പൂർണമായും തകർന്നു.
മിസ്ത്രിയും മറ്റും മൂന്ന് പേരുമാണ് കാറിലുണ്ടായിരുന്നത്. മുംബയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. അനഹിത പണ്ടോളെ, അവരുടെ ഭർത്താവ് ഡാരിയസ് പണ്ടോളെ, ഇയാളുടെ സഹോദരൻ ജെഹാംഗീർ പണ്ടോളെ എന്നിവരാണ് കാറിലുണ്ടായിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതിൽ ജെഹാംഗീർ പണ്ടോളെയും മിസ്ത്രിക്കൊപ്പം മരിച്ചതായാണ് വിവരം. ഇവർ ഗുജറാത്തിലെ ഉദ്വാദയിലുള്ള പാഴ്സി ക്ഷേത്രമായ അതാഷ് ബെഹ്റാം അഗ്നി ക്ഷേത്രം സന്ദർശിച്ച് മടങ്ങി വരികയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഡോ. അനഹിത പണ്ടോളെയും ഭർത്താവും വാപിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ.
രത്തൻ ടാറ്റ വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം 2012 ഡിസംബറിലാണ് സൈറസ് മിസ്ത്രി ടാറ്റ സൺസിന്റെ ചെയർമാനായി ചുമതലയേറ്റത്. 2016ൽ മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തു നിന്നു നീക്കി. മിസ്ത്രിയെ പുറത്താക്കാൻ ടാറ്റ കുടുംബം നടത്തിയ നാടകീയ നീക്കം വ്യവസായ ലോകത്തെ ഞെട്ടിച്ചിരുന്നു.
പുറത്താക്കിയതിന്റെ പേരിൽ ടാറ്റ ഗ്രൂപ്പിനെതിരെ മിസ്ത്രി നിയമപോരാട്ടം നടത്തിയിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നായ ഷപൂർജി പല്ലോൻജി (എസ്.പി) ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന പല്ലൻജി മിസ്ത്രിയുടെ ഇളയ മകനാണ്. ടാറ്റ ഗ്രൂപ്പിൽ ഏറ്റവും കൂടുതൽ ഓഹരിയുള്ളത് എസ്.പി ഗ്രൂപ്പിനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി, എൻ.സി.പി നേതാവ് ശരദ് പവാർ,തുടങ്ങിയവർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |