റായ്‌പൂർ : പുതിയ ജില്ല പ്രാബല്യത്തിൽ വന്നാൽ മാത്രമേ താടിവടിക്കുകയുള്ളൂവെന്ന രാംശങ്കർ ഗുപ്തയുടെ ശപഥം നിറവേറി. ഛത്തീസ്ഗഡിലെ 32-ാം ജില്ലയായി മാനേന്ദ്രഗഡ് ചിർമിരി ഭരത്പൂർ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച് ഉദ്ഘാടനവും നടത്തിയ ശേഷമാണ് 21 വർഷങ്ങൾക്ക് ശേഷം രാംശങ്കർ താടി വടിച്ചത്. 2001ൽ ആയിരുന്നു ശപഥം. പുതിയ ജില്ലയ്ക്കായി പോരാടിയവരിലെ ജീവിച്ചിരിക്കുന്ന ഏകവ്യക്തിയാണ്.
ജില്ലയുടെ പ്രഖ്യാപനം കഴിഞ്ഞ വർഷം ആഗസ്റ്റിലുണ്ടായെങ്കിലും ഉദ്ഘാടനം കഴിഞ്ഞാൽ മാത്രമേ താടി വടിക്കുകയുള്ളൂവെന്ന തീരുമാനത്തിൽ രാംശങ്കർ ഗുപ്ത ഉറച്ചു നിന്നു. വെള്ളിയാഴ്ച ഉദ്ഘാടനം നടന്നു. 40 വർഷമായി ജില്ലയ്ക്കായുള്ള പോരാട്ടം ആരംഭിച്ചിട്ട്.
നീണ്ടകാലത്തെ ആവശ്യം നടത്തിക്കൊടുത്ത സർക്കാരിനും മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനും നന്ദിയറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ ജില്ല നിലവിൽ വന്നതിന് പിന്നാലെ 200 കോടി രൂപയുടെ വികസന പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |