ന്യൂഡൽഹി: ചാണ്ഡിഗഡ് സർവകലാശാലയിലെ വനിത ഹോസ്റ്റലിലെ കുളിമുറിയിലേതുൾപ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ ഒന്നാം വർഷ എം.ബി.എ വിദ്യാർത്ഥിനി അറസ്റ്റിൽ. മറ്റ് വിദ്യാർത്ഥിനികളുടെ പരാതിയിൽ ഇന്നലെ അറസ്റ്റിലായ വിദ്യാർത്ഥിയുടെ പേര് പഞ്ചാബ് പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഹോസ്റ്റൽ അന്തേവാസികളുടെ കുളിമുറി-ശൗചാലയ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ഷിംലയിലെ ആൺ സുഹൃത്തിനാണ് പെൺകുട്ടി അയച്ചത്. ഇയാളാണ് ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ദൃശ്യങ്ങൾ പ്രചരിക്കുന്നെന്നാരോപിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ കാമ്പസിൽ പ്രതിഷേധിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പഞ്ചാബിലാകെ പ്രതിഷേധമുയർന്നു.
60 വിദ്യാർത്ഥിനികൾ പകർത്തിയെന്നാണ് ഹോസ്റ്റൽ അന്തേവാസികൾ പറയുന്നത്.
ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും എത്തിയതോടെ വിദ്യാർത്ഥികൾ തന്നെയാണ് പ്രതിയെ കണ്ടെത്തിയത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഒരു വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാർത്ത അധികൃതർ നിഷേധിച്ചു. പ്രതിഷേധത്തിനിടെ ഒരു വിദ്യാർത്ഥിനി കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് അധികൃതർ വിശദീകരിക്കുന്നു.
അതേസമയം സംഭവത്തിൽ ഉന്നതതല അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ പറഞ്ഞു. കുറ്റവാളികൾ രക്ഷപ്പെടില്ലെന്നും വിദ്യാർത്ഥികൾ സമാധാനം പാലിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ബെയിൻസും പറഞ്ഞു. വിഷയം അതീവ ഗുരുതരമാണെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പഞ്ചാബ് വനിത കമ്മിഷൻ ചെയർപെഴ്സൺ മനിഷ ഗുലാട്ടി പറഞ്ഞു. കസ്റ്റഡിയിലുള്ള പെൺകുട്ടി സ്വന്തം ദൃശ്യങ്ങളാണ് സുഹൃത്തിന് അയച്ചതെന്ന് ചണ്ഡിഗഡ് സർവകലാശാല പ്രൊ-വൈസ് ചാൻസലർ ആർ.എസ്. ബാവ പറഞ്ഞു.
കണ്ടെത്തിയത് ഒരു വീഡിയോയെന്ന് പൊലിസ്
അന്വേഷണത്തിൽ പ്രതിയായ പെൺകുട്ടി സ്വയം ചിത്രീകരിച്ച വീഡിയോ മാത്രമാണ് കണ്ടെത്തിയതെന്ന് മൊഹാലി എസ്.എസ്.പി വിവേക് സോണി അറിയിച്ചു. മറ്റുള്ളവരുടെയൊന്നും വീഡിയോ പകർത്തിയിട്ടില്ലെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇവരെ ഒരാൾ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്ന വാദവും പരിശോധിക്കുകയാണ്. പെൺകുട്ടിയുടെ മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളും പൊലൂസ് പിടിച്ചെടുത്തിട്ടുണ്ട്. മൊഹാലി പൊലീസും പഞ്ചാബ് പൊലീസിലെ സൈബർ ക്രൈം ബ്രാഞ്ചുമാണ് സംഭവമന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |