ന്യൂഡൽഹി: സ്വന്തം റിസോർട്ടിലെ റിസപ്‌ഷനിസ്റ്റിനെ കൊലപ്പെടുത്തിയ കേസിൽ ഉത്തരാഖണ്ഡിലെ മുതിർന്ന ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യ അറസ്റ്റിൽ. റിസപ്ഷനിസ്റ്റായിരുന്ന അങ്കിതാ ഭണ്ഡാരിയാണ് (19) കൊല്ലപ്പെട്ടത്. റിസോർട്ട് മാനേജർ സൗരഭ് ഭാസ്കർ, അസിസ്റ്റന്റ് മാനേജർ അങ്കിത് ഗുപ്ത എന്നിവരും അറസ്റ്റിലായി.
ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്രമായ ഋഷികേശിൽ നിന്ന് 10 കിലോമീറ്റർ അകലെ പൗരി ജില്ലയിലെ യാങ്കേശ്വറിലുള്ള 'വനത്ര" റിസോർട്ടിലായിരുന്നു സംഭവം. പ്രകോപിതരായ നാട്ടുകാർ ഉത്തരാഖണ്ഡിലെ റിസോർട്ടിന് തീയിട്ടു.
അങ്കിതയെ കഴിഞ്ഞ 18 മുതൽ കാണാനില്ലെന്ന് വീട്ടുകാരും പുൽകിതും പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇന്നലെ രാവിലെയാണ് യുവതിയുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തിയത്. റിസോർട്ടിലെത്തുന്ന അതിഥികളുമായി ലൈംഗിക ബന്ധത്തിന് വഴങ്ങാതിരുന്ന യുവതിയെ സൗരഭ് ഭാസ്കർ, അങ്കിത് ഗുപ്ത എന്നിവരുടെ സഹായത്തോടെ പുൽകിത് കൊലപ്പെടുത്തിയെന്നാണ് കേസ്. അറസ്റ്റിലായ മൂന്നുപേരും കുറ്റം സമ്മതിച്ചു.
സംഭവത്തിൽ പ്രതിഷേധം വ്യാപകമായതോടെയാണ് ബി.ജെ.പി മുൻ ഉത്തരാഖണ്ഡ് മതി കലാ ബോർഡിന്റെ മുൻ ചെയർമാനായ വിനോദിനെയും മറ്റൊരു മകനായ അങ്കിതിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. അങ്കിതിനെ സംസ്ഥാന ഒ.ബി.സി കമ്മീഷൻ വൈസ് പ്രസിഡന്റ് പദവിയിൽ നിന്ന് നീക്കി.
കൈയേറ്റം പൊളിച്ച് സർക്കാർ
മുഖ്യമന്ത്രി പുഷ്‌കർ ധാമിയുടെ ഉത്തരവിനെ തുടർന്ന് അനധികൃതമായി നിർമ്മിച്ച പുൽകിതിന്റെ റിസോർട്ട് വെള്ളിയാഴ്‌ച രാത്രി സർക്കാർ പൊളിച്ചിരുന്നു. പൊളിക്കൽ കഴിഞ്ഞയുടനാണ് നാട്ടുകാർ കൈയേറി തീയിട്ടത്. പ്രകോപിതരായ നാട്ടുകാർ സ്ഥലത്തെത്തിയ ബി.ജെ.പി എം.എൽ.എ രേണു ബിഷ്ടിന്റെ കാറും തകർത്തു. പൊലീസ് എം.എൽ.എയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
സെപ്‌തംബർ 18ന് പെൺകുട്ടിയെ കാണാതായിട്ടും 21നാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പ്രതികളുടെ അറസ്റ്റു വൈകിപ്പിച്ചത് ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളുടെ സ്വാധീനത്തെ തുടർന്നാണെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് ഗരിമ മെഹ്‌റ ദസൗനി പറഞ്ഞു. അതേസമയം പ്രതികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി വ്യക്തമാക്കി. ഡി.ഐ.ജി പി. രേണുകാ ദേവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടങ്ങി. കേസെടുക്കാൻ വൈകിയതിന് പൊലീസ് ഇൻസ്‌പെക്‌ടറെ സസ്‌പെൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |