ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനെ ബോംബെയിലേക്ക് മാറ്റണം
ന്യൂഡൽഹി: ഒറീസ, ജമ്മു കാശ്‌മീർ, കർണാടക, മദ്രാസ്, രാജസ്ഥാൻ ഹൈക്കോടതികൾക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. കേരള ഹൈക്കോടതിയിലെ മുതിർന്ന ജഡ്‌ജി കെ.വിനോദ് ചന്ദ്രനെ ബോംബെ ഹൈക്കോടതിയിലേക്ക് മാറ്റാനും ശുപാർശയുണ്ട്.
ജമ്മു കാശ്‌മീർ ഹൈക്കോടതിയിലെ ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രെയെയും ഒറീസ ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്വന്ത് സിംഗിനെയും അവിടങ്ങളിൽ തന്നെ ചീഫ് ജസ്റ്റിസുമാരായി നിയമിക്കണം. ബോംബെ ഹൈക്കോടതിയിലെ സീനിയർ ജഡ്‌ജി പി.ബി വരാലയെ കർണാടക ചീഫ് ജസ്റ്റിസായും ഒറീസ ചീഫ് ജസ്റ്റിസ് ഡോ.എസ്. മുരളീധറിനെ മദ്രാസ് ഹൈക്കോടതിയിലും ജമ്മുകാശ്‌മീർ ചീഫ് ജസ്റ്റിസ് പങ്കജ് മിത്തലിനെ രാജസ്ഥാൻ ചീഫ് ജസ്റ്റിസായും നിയമിക്കാനാണ് ശുപാർശ.
ചീഫ് ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ അഞ്ചംഗ കൊളീജിയം 28നാണ് ശുപാർശ തയ്യാറാക്കിയത്.
കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ മുതിർന്ന ജഡ്ജിയും നികുതി കേസുകളിൽ വിദദ്ധനുമായ കെ.വിനോദ്ചന്ദ്രനെ ബോംബെയിലേക്ക് മാറ്റുന്നതോടെ കേരള ഹൈക്കോടതിയിലെ മൂന്നംഗ കൊളീജിയത്തിൽ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പുതിയ അംഗമാകും. കേരള ഹൈക്കോടതിയിൽ ജഡ്ജിമാരുടെ എട്ട് ഒഴിവുണ്ട്. ആറെണ്ണം ജില്ലാ ജഡ്ജിമാർക്കും രണ്ടെണ്ണം അഭിഭാഷകർക്കുമാണ്. ആറ് മാസമായി കേരള ഹൈക്കോടതി കൊളീജിയം ജഡ്ജി നിയമനത്തിനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയത്തിന് നൽകിയിരുന്നില്ല. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് എസ്.വി ഭട്ടി എന്നിവരോടൊപ്പം ജസ്റ്റിസ് അലക്സാണ്ടർ തോമസും എത്തുന്നതോടെ പുതിയ കൊളീജിയം ശുപാർശ ഉടൻ കൈമാറിയേക്കും.
ബോംബെ ഹൈക്കോടതിയിൽ ഇപ്പോൾ സീനിയോറിട്ടിയിൽ രണ്ടാമനാവും ജസ്റ്റിസ് വിനോദ് ചന്ദ്രൻ. അവിടത്തെ ചീഫ് ജസ്റ്റിസ് ദീപാങ്കർ മേത്തയെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്താൻ കൊളീജിയം ശുപാർശയുണ്ട്. ജസ്റ്റിസ് പി.ബി വരാല കർണാടക ചീഫ് ജസ്റ്റിസായി പോകുമ്പോൾ എസ്.ഗംഗപുരാവല മുതിർന്ന ജഡ്ജിയാകും. പുതിയ ചീഫ് ജസ്റ്റിസ് കൂടി വരുമ്പോൾ ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ സീനിയോറിറ്റിയിൽ മൂന്നാമതാകും. കൊളീജിയത്തിലും അംഗമാവും.
ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജയ് കുമാർ മിശ്രയെ ഝാർഖണ്ഡ് ഹൈക്കോടതിയിലേക്കും ഝാർഖണ്ഡ് ഹൈക്കോടതിയിലെ ജസ്റ്റിസ് അപരേഷ് കുമാർ സിംഗിനെ ത്രിപുര ഹൈക്കോടതിയിലേക്കും മാറ്റാനും ശുപാർശയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |