ന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ സിവിൽ കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ നടത്തിയ വീഡിയോ സർവേയിൽ കുളത്തിൽ കണ്ടെത്തിയതായി പറയുന്ന ശിവലിംഗത്തിന്റെ കാലപ്പഴക്കം നിശ്ചയിക്കാൻ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ഹർജി വാരാണസി ജില്ലാ കോടതി തള്ളി. ഈ സ്ഥലം സംരക്ഷിക്കണമെന്ന മേയ് 17ലെ സുപ്രീം കോടതി ഉത്തരവ് കണക്കിലെടുത്താണ് ഹിന്ദു വിഭാഗം നൽകിയ ഹർജി ജില്ലാ ജഡ്ജി എ.കെ വിശ്വേശ തള്ളിയത്.
റേഡിയോ കാർബൺ ഡേറ്റിംഗിലൂടെയോ, ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷനിലൂടെ കാലപ്പഴക്കം നിശ്ചയിക്കുന്ന ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ പരിശോധനയിലൂടെയോ ശിവലിംഗത്തിന് കേടുപാട് സംഭവിച്ചാൽ, അത് സുപ്രീം കോടതി വിധിയുടെ ലംഘനമാകുമെന്നും മതവികാരം വ്രണപ്പെടാൻ കാരണമായേക്കുമെന്നും ജില്ലാ കോടതി അഭിപ്രായപ്പെട്ടു.
ശിവലിംഗത്തിന്റെ കാലപ്പഴക്കവും സ്വഭാവവും നിർണ്ണയിക്കാൻ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയെ ചുമതലപ്പെടുത്തുന്നത് ഉചിതമല്ലെന്നും കോടതി പറഞ്ഞു.
ശിവലിംഗത്തിന്റെ കാലപ്പഴക്കം നിർണയിക്കാൻ ഹിന്ദു വിഭാഗം ശാസ്ത്രീയ പരിശോധന ആവശ്യപ്പെട്ടിരുന്നു. മസ്ജിദ് പരിപാലന കമ്മിറ്റിയായ അഞ്ജുമാൻ ഇന്റസാമിയ ഈ ആവശ്യത്തെ എതിർത്തു. ഇരുവിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് അപേക്ഷ തള്ളിയത്.
ഹർജി നൽകിയത് സ്ത്രീകൾ
കാശി വിശ്വനാഥക്ഷേത്രത്തോട് ചേർന്നുള്ള ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ പടിഞ്ഞാറെ മതിലിനടുത്തുള്ള വിഗ്രഹങ്ങളിൽ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയ അഞ്ച് ഹിന്ദു സ്ത്രീകളിൽ നാലു പേരാണ് ശാസ്ത്രീയ പരിശോധന ആവശ്യപ്പെട്ടത്. ഈ അഞ്ചുപേരുടെ ഹർജി ആദ്യം പരിഗണിച്ച വാരാണസി സിവിൽ കോടതിയാണ് മേയ് 16ന് ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്താൻ അഭിഭാഷക കമ്മിഷനെ നിയോഗിച്ചത്.
മുതിർന്ന ജഡ്ജി വാദം കേൾക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ച പ്രകാരമാണ് കേസ് ജില്ലാ കോടതിയുടെ മുന്നിലെത്തിയത്. 1991ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം ഹർജികൾ നിലനിൽക്കുമോയെന്ന് ആദ്യം തീരുമാനിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. അതിലുള്ള വാദം തുടരവേയാണ് കാലപ്പഴക്കം പരിശോധിക്കണമെന്ന ആവശ്യം ഉയർന്നത്. ഇതിനായി ഇനി സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ഹർജിക്കാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |