ന്യൂഡൽഹി: സ്ഥാനാർത്ഥികളായ മല്ലികാർജ്ജുന ഖാർഗെയുടെ ഔദ്യോഗിക പരിവേഷവും ശശി തരൂരിന്റെ ഒറ്റയാൾ പോരാട്ടവും സൃഷ്‌ടിച്ച ആവേശപ്രചാരണത്തിനൊടുവിൽ കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നാളെ. ഹൈക്കമാൻഡിന്റെ അഭിലാഷമാണോ തരൂരിന്റെ വ്യക്തിത്വത്തിനാണോ പ്രതിനിധികൾ വിലകൽപിക്കുന്നത് എന്നറിയാൻ 19ന് ബുധനാഴ്‌ച ഫലം വരുന്നത് വരെ കാക്കണം.
ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിന് വഴങ്ങിയാണ് 22 വർഷത്തിന് ശേഷം കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. 22 വർഷമായി നയിക്കുന്ന സോണിയാ ഗാന്ധിയും 2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവച്ച രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കാഗാന്ധിയും അദ്ധ്യക്ഷ പദവിയിലേക്കില്ലെന്ന് ഉറപ്പായതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഹൈക്കമാൻഡിന്റെ ആശിർവാദത്തോടെ സ്ഥാനാർത്ഥിയാകുമെന്ന് കരുതിയ അശോക് ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി പദം വിട്ടൊഴിയാൻ വിസമ്മതിച്ചപ്പോഴാണ് മറ്റൊരു വിശ്വസ്‌തനും മുതിർന്ന നേതാവുമായ മല്ലികാർജ്ജുന ഖാർഗെ കടന്നുവന്നത്. വിമതരെന്ന് വിശേഷിക്കപ്പെട്ട ജി-23 നേതാക്കളായ ആനന്ദ് ശർമ്മയും മനീഷ് തിവാരിയും അടക്കം ഔദ്യോഗിക പക്ഷമാകെ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ചു. മത്സരിക്കുമെന്ന് ആദ്യമേ സൂചന നൽകിയ ശശി തരൂരിന് അദ്ദേഹം അംഗമായ ജി- 23ന്റെ പിന്തുണ പോലും ലഭിച്ചില്ല.
പ്രചാരണത്തിലുടനീളം ഖാർഗെ ഔദ്യോഗിക പരിവേഷത്തോടെ പി.സി.സികൾ സന്ദർശിച്ച് വോട്ടുറപ്പിച്ചപ്പോൾ മുതിർന്ന നേതാക്കൾ തന്റെ പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടു നിന്നത് തരൂരിനെ അസ്വസ്ഥനാക്കി. 9000 പേരടങ്ങിയ വോട്ടർപട്ടിക അപൂർണ്ണമാണെന്നും പരാതിയുയർന്നു. വോട്ടർമാരുടെ വിലാസമോ, ഫോൺ നമ്പരോ ഇല്ലാത്തതിനാൽ വോട്ടു ചോദിക്കാനായില്ല.
എങ്കിലും രഹസ്യ ബാലറ്റിലൂടെ നടക്കുന്ന തിരഞ്ഞെടുപ്പിൽ വലിയൊരു വിഭാഗം പ്രതിനിധികൾ തന്നെ പിന്തുണയ്‌ക്കുമെന്നാണ് തരൂരിന്റെ വിശ്വാസം. മല്ലികാർജ്ജുന ഖാർഗെയ്‌ക്കാണ് വിജയ സാദ്ധ്യതയെങ്കിലും ശശി തരൂർ നേടുന്ന ഓരോ വോട്ടും അദ്ദേഹത്തിന്റെ ഭാവി നിർണ്ണയിക്കുന്നവയാണ്. 2000ൽ ജിതേന്ദ്ര പ്രസാദയ്‌ക്കെതിരെ 98.75ശതമാനം വോട്ട് നേടിയാണ് സോണിയാഗാന്ധി ജയിച്ചത്. സാധുവായ 7542 വോട്ടുകളിൽ 7448 ഉം സോണിയയ്ക്ക് ലഭിച്ചപ്പോൾ പ്രസാദയ്‌ക്ക് വോട്ടു ചെയ്‌തത് 94 പേർ മാത്രം.
തരൂർ ഇന്ന് ലക്നൗവിൽ
മുലായം സിംഗിന്റെ മരണത്തെ തുടർന്ന് മാറ്റിവച്ച ഉത്തർപ്രദേശിലെ പ്രചാരണമാണ് തരൂർ അവസാന ലാപ്പിൽ നടത്തുക. ഇന്ന് രാവിലെ ലക്നൗവിൽ തന്റെ 'ബാറ്റിൽ ഒഫ് ബിലോംഗിംഗ്" എന്ന പുസ്‌തകത്തിന്റെ ഹിന്ദി പരിഭാഷാ പ്രകാശനത്തിന് ശേഷം ഉച്ചയ്‌ക്ക് ലക്നൗ പി.സി.സിയിലെത്തി നേതാക്കളെ കാണും. ഇന്നലെ അദ്ദേഹം ഗോഹട്ടി പി.സി.സിയിൽ പ്രചാരണം നടത്തി. നാളെ തിരുവനന്തപുരത്താണ് വോട്ട്.
ഖാർഗെ പ്രചാരണത്തിന് ശേഷം ഇന്നലെ രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ ചേർന്നിരുന്നു.
വോട്ടർ പട്ടിക കൃത്യം: മിസ്‌ത്രി
വോട്ടർ പട്ടികയിൽ വിശദാംശങ്ങളില്ലെന്ന ശശി തരൂരിന്റെ പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് അതോറിട്ടി ചെയർമാൻ മധുസൂദൻ മിസ്‌ത്രി പറഞ്ഞു. പരമാവധി വിശദാംശങ്ങളോടെ തെറ്റുകളില്ലാത്ത പട്ടികയാണ് സ്ഥാനാർത്ഥികൾക്ക് നൽകിയത്. തരൂരിന് മാത്രം എന്തുകൊണ്ടാണ് പരാതിയെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |