കൊൽക്കത്ത: വയറിളക്ക രോഗങ്ങളുടെ ചികിത്സയ്‌ക്കുള്ള ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻസിന്റെ (ഒ.ആർ.എസ്) ഉപജ്ഞാതാക്കളിൽ ഒരാളും പ്രശസ്ത ശിശുരോഗ വിദഗ്‌ദ്ധനുമായ ഡോ. ദിലീപ് മഹലനാബിസ് (87) അന്തരിച്ചു. ശ്വാസകോശ അണുബാധയും വാർദ്ധക്യ സംബന്ധമായ അസുഖങ്ങളും കാരണം ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 60 ദശലക്ഷത്തിലധികം ആളുകളുടെ ജീവൻ രക്ഷിച്ച തെറാപ്പിയായിട്ടാണ് ഒ.ആർ.എസിനെ ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്.
വയറിളക്കത്തിൽ നിന്നുള്ള നിർജ്ജലീകരണം തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഇൻട്രാവണസ് റീഹൈഡ്രേഷൻ തെറാപ്പിക്ക് പകരമായുള്ള ഓറൽ റീഹൈഡ്രേഷൻ തെറാപ്പി അദ്ദേഹത്തിന്റെ കീഴിലുള്ള ഗവേഷണ സംഘമാണ് വികസിപ്പിച്ചത്. 60 ദശലക്ഷത്തിലധികം ആളുകളുടെ ജീവൻ രക്ഷിച്ച തെറാപ്പി എന്നാണു ലോകാരോഗ്യ സംഘടന ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻസിനെ കണക്കാക്കുന്നത്.
1960കിൽ കൽക്കട്ടയിലെ ജോൺസ് ഹോപ്കിൻസ് ഇന്റർനാഷണൽ സെന്റർ ഫോർ മെഡിക്കൽ റിസർച്ച് ആൻഡ് ട്രെയിനിംഗിൽ വച്ചാണ് കോളറയെയും മറ്റ് വയറിളക്ക രോഗങ്ങളെയും കുറിച്ച് അദ്ദേഹം ഗവേഷണം നടത്തിയത്. 1971ൽ ബംഗ്ലാദേശിലെ വിമോചനയുദ്ധകാലത്ത്, പശ്ചിമ ബംഗാളിലെ ബങ്കോണിലെ അഭയാർത്ഥി ക്യാമ്പിൽ കോളറ പിടിപെട്ട ആയിരക്കണക്കിന് ആളുകളെ ഒ.ആർ.എസ് ലായനിയിലൂടെ രക്ഷിച്ചതിലോടെയാണ് ദിലീപ് മഹലനാബിസ് ലോക പ്രസിദ്ധനായത്.
1975 ലും 1979 ലും ലോകാരോഗ്യ സംഘടനയുടെ കോളറ നിയന്ത്രണ യൂണിറ്റിൽ പ്രവർത്തിച്ചിരുന്നു. അന്ന് അഫ്ഗിസ്ഥാൻ, ഈജിപ്റ്റ്, യമൻ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു. ഡയറിയൽ ഡിസീസ് കൺട്രോൾ പ്രോഗ്രാമിൽ മെഡിക്കൽ ഓഫീസറായിരുന്നു. 1980കളിൽ, ബാക്ടീരിയ രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ലോകാരോഗ്യ സംഘടനയുടെ കൺസൾട്ടന്റായും പ്രവർത്തിച്ചു.
പിന്നീട് ബംഗ്ലാദേശിലെ ഇന്റർനാഷണൽ സെന്റർ ഫോർ ഡയറിയൽ ഡിസീസ് റിസർച്ചിൽ ക്ലിനിക്കൽ റിസർച്ച് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 1994ൽ മഹലനാബിസ് റോയൽ സ്വീഡിഷ് അക്കാഡമി ഒഫ് സയൻസസിന്റെ വിദേശ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഒ.ആർ.എസ് കണ്ടുപിടിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള സംഭാവനകൾക്ക് 2002ൽ പീഡിയാട്രിക് റിസർച്ചിലെ ആദ്യ പോളിൻ പ്രൈസ് നൽകി അന്തരാഷ്ട്രശസ്ത്ര സമൂഹം ഡോ. ദിലീപ് മഹലനാബിസിനെ ആദരിച്ചിരുന്നു. 2006ൽ പ്രിൻസ് മഹിഡോൾ പ്രൈസും ലഭിച്ചു.
ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻസ്
സോഡിയം ക്ലോറൈഡ്- 2.5 ഗ്രാം
സോഡിയം സിട്രേറ്റ്- 2.9 ഗ്രാം
പൊട്ടാസ്യം ക്ലോറൈഡ്- 1.5 ഗ്രാം
ഗ്ലൂക്കോസ്- 13.5 ഗ്രാം
വെള്ളം - 1 ലിറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |