ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 9 മണിക്കൂർ ചോദ്യം ചെയ്യലിനുശേഷം സി.ബി.ഐ വിട്ടയച്ചു.എ.എ.പിയിൽ നിന്ന് രാജിവെക്കാൻ സമ്മർദ്ദമുണ്ടായതായി ചോദ്യം ചെയ്യലിന് ശേഷം സിസോദിയ ആരോപിച്ചു.മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തതായും അത് താൻ നിരസിച്ചതായും അദ്ദേഹം വ്യക്തമാക്കി.എന്റെ പേരിലുള്ള കേസുകൾ വ്യാജമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങളോട് സിസോദിയ വേണ്ട രീതിയിൽ പ്രതികരിച്ചില്ലെന്ന് സി.ബി.ഐ വൃത്തങ്ങൾ വ്യക്തമാക്കി.മിക്ക ചോദ്യങ്ങൾക്കും സിസോദിയ നൽകിയ ഉത്തരങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർ തൃപ്തരല്ല.രേഖകളും മറ്റ് തെളിവുകളും ഉപയോഗിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ വിജയ് നായരുമായുള്ള ബന്ധത്തെ കുറിച്ചായിരുന്നു കൂടുതൽ ചോദ്യങ്ങൾ.ഡൽഹി സർക്കാരിന്റെ വിവാദമായ മദ്യനയം തയ്യാറാക്കുന്നതിൽ വിജയ് നായർക്ക് പങ്കുണ്ടോയെന്നായിരുന്നു ഒരു ചോദ്യം.മദ്യ വ്യാപാരികൾക്ക് ലഭിച്ച 12 ശതമാനം ലാഭത്തിൽ 6 ശതമാനം സർക്കാരിലെ ഉന്നതർക്ക് ലഭിച്ചതായ തെളിവുകൾ പക്കലുണ്ടെന്ന് സി.ബി.ഐ സിസോദിയയെ അറിയിച്ചു.ഈ പണം സർക്കാരിലെ ആരാണ് കൈപ്പറ്റിയതെന്നും സി.ബി.ഐ ചോദിച്ചു.പ്രത്യേകം തിരഞ്ഞെടുത്ത മദ്യവ്യവസായികളെ മാത്രം ഈ ഇടപാടിൽ ഉൾപ്പെടുത്തിയത് എന്ത് കൊണ്ടാണ്.തെലങ്കാന രാഷ്ട്രീയത്തിലുള്ളവരുമായി ഈ ഇടപാടിന് എന്ത് ബന്ധമാണുള്ളത്.തെലങ്കാനയിലെ ഏതെങ്കിലും രാഷ്ട്രീയക്കാരുമായി നിങ്ങൾ എപ്പോഴെങ്കിലും കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടോ?തുടങ്ങിയ ചോദ്യങ്ങളാണ് സിസോദിയയോട് സി.ബി.ഐ സംഘം ചോദിച്ചത്.
സിസോദിയയെ ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് സി.ബി.ഐ ആസ്ഥാനത്തിന് പുറത്ത് എ.എ.പി പ്രവർത്തകർ പ്രതിഷേധിച്ചു.സഞ്ജയ് സിംഗ് എം.പി ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.തുറന്ന കാറിൽ റോഡ് ഷോ നടത്തിയാണ് മനീഷ് സിസോദിയ സി.ബി.ഐ ആസ്ഥാനത്തെത്തിയത്.യാത്രാമദ്ധ്യേ രാജ്ഘട്ടിലുമെത്തിയ സിസോദിയ പലയിടങ്ങളിലും വാഹനം നിർത്തി പ്രവർത്തകരെ അഭിസംബോധന ചെയ്തു.
അഴിമതിയിൽ ലോകകപ്പ് നേടിയത് പോലെയാണ് സിസോദിയയുടെ റോഡ് ഷോയെന്ന് ബി.ജെ.പി പരിഹസിച്ചു.ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സിസോദിയയെ ജയിലിലാക്കാനാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |