ഗുവാഹത്തി: അരുണാചൽ പ്രദേശിലെ അപ്പർ സിയാംഗ് ജില്ലയിൽ അഞ്ച് സൈനികരുമായി പോയ ഹെലികോപ്ടർ തകർന്ന് മലയാളിയുൾപ്പെടെ നാലു പേർക്ക് ദാരുണാന്ത്യം. ചെറുവത്തൂർ കിഴക്കേമുറി കാട്ടുവളപ്പിൽ കെ.വി. അശ്വിനാണ് (24) മരിച്ചത്. സൈനിക ഉദ്യോഗസ്ഥർ ഇന്നലെ മരണവിവരം നാട്ടിൽ ബന്ധുക്കളെ വിളിച്ചറിയിച്ചു. മരിച്ച മറ്റുള്ളവരുടെ വിവരം ലഭ്യമായിട്ടില്ല. കാണാതായ ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്.
മിഗ്ഗിംഗ് ഗ്രാമത്തിന് സമീപം ഇന്നലെ രാവിലെ 10.45നാണ് സൈനിക ഹെലികോപ്ടർ തർന്നത്. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. രാവിലെ ലികാബലിയിൽ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ അപകടസ്ഥലത്തെത്താൻ റോഡില്ലാത്തതും രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കി.
തകർന്ന ഹെലികോപ്ടറിന് തീപിടിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. എം.ഐ -17, രണ്ട് ധ്രുവ് ഹെലികോപ്ടറുകളിലുമായാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. അപകടത്തിൽ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു അഗാധമായ ദുഃഖം രേഖപ്പെടുത്തി.
അശ്വിൻ നാട്ടിൽ വന്നത് ഓണത്തിന്
കിഴക്കേമുറിയിലെ എം.കെ. അശോകൻ - കെ.വി. കൗസല്യ ദമ്പതികളുടെ മകനാണ് കെ.വി. അശ്വിൻ. നാലുവർഷം മുമ്പ് സൈന്യത്തിൽ ചേർന്ന അശ്വിൻ നാട്ടിൽ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. ഓണത്തിന് നാട്ടിൽ വന്ന അശ്വിൻ ഒരുമാസം മുമ്പാണ് തിരിച്ചു പോയത്. നവംബറിൽ അവധിക്ക് നാട്ടിലേക്ക് വരുമെന്ന് സുഹൃത്തുക്കളെ അറിയിച്ചതിന് പിന്നാലെയാണ് അപകടമുണ്ടായത്.
മൃതദേഹം ഞായറാഴ്ച നാട്ടിൽ എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. അതേസമയം ജില്ലാ ഭരണകൂടത്തിന് ഇത് സംബന്ധിച്ച യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. സഹോദരങ്ങൾ: അശ്വതി, അനശ്വര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |