ന്യൂഡൽഹി: 2,200 കിലോമീറ്റർ പ്രഹര പരിധിയുള്ള ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ മഹാസമുദ്രത്തിൽ ആശങ്കയായി ചൈനീസ് കപ്പലായ 'യുവാൻ വാംഗ് - 6 എത്തി. നവംബർ 10നോ 11നോ ഒഡീഷ തീരത്തെ അബ്ദുൾ കലാം ഐലൻഡിൽ നിന്നായിരിക്കും പരീക്ഷണമെന്നാണ് റിപ്പോർട്ട്. പടിഞ്ഞാറ് ശ്രീലങ്കയ്‌ക്കും കിഴക്ക് ഇൻഡോനേഷ്യയ്ക്കും മദ്ധ്യേയുള്ള പ്രദേശം മിസൈൽ പരീക്ഷണത്തിന്റെ പരിധിയിൽ വന്നേക്കുമെന്നും സൂചനയുണ്ട്. അതിനിടെയാണ് ചൈന വീണ്ടും ചാരക്കപ്പലയച്ചത്.
ആഗസ്റ്റിൽ ആണവ, മിസൈൽ, ബഹിരാകാശ സംവിധാനങ്ങളിലെ സിഗ്നലുകൾ ചോർത്തുന്ന ചാരക്കപ്പലായ ' യുവാൻ വാംഗ് -5" നെ ചൈന ശ്രീലങ്കയിൽ ഹാംബൻതോട്ട തുറമുഖത്തടുപ്പിച്ചിരുന്നു. ഇന്ത്യയുടെ എതിർപ്പ് മറികടന്ന് ശ്രീലങ്ക കപ്പൽ അടുപ്പിക്കാൻ അന്ന് അനുമതി നൽകുകയായിരുന്നു. ഇതേ മാതൃകയിലുള്ളതാണ് ചൈനീസ് നേവി കപ്പലായ 'യുവാൻ വാംഗ് - 6". നിലവിൽ ഈ കപ്പൽ ഇൻഡോനേഷ്യയിലെ ബാലി തീരത്തിന് സമീപത്ത് കൂടി നീങ്ങുകയാണെന്നാണ് ഓൺലൈൻ ഷിപ്പ് ട്രാക്കിംഗ് വെബ്സൈറ്റുകളെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
ലക്ഷ്യം മിസൈൽ രഹസ്യം ചോർത്തൽ
ഇന്ത്യൻ മിസൈലിന്റെ സഞ്ചാരപാത, വേഗത, പരിധി, സൂഷ്മത തുടങ്ങിയ നിർണായക വിവരങ്ങൾ ചോർത്തുമെന്ന് ആശങ്ക
യുവാൻ വാംഗ് 6ന് മിസൈൽ, ഉപഗ്രഹ സംവിധാനങ്ങളെ നിരീക്ഷിക്കാൻ ശേഷി
ശ്രീലങ്കയിലെ ഹാംബൻതോട്ട തുറമുഖം 2017 മുതൽ ചൈന 99 വർഷത്തേക്ക് പാട്ടത്തിനെടുത്തിരിക്കുകയാണ്
ഇന്ധനം നിറയ്ക്കാനെന്ന പേരിലാണ് 'യുവാൻ വാംഗ് - 5" ആഗസ്റ്റിൽ ഇവിടെയെത്തിയത്
ഇനിയും യുവാൻ വാംഗ് ക്ലാസിലെ ചൈനീസ് ചാരക്കപ്പലുകൾ ഹാംബൻതോട്ടയിലെത്തുമെന്ന് അഭ്യൂഹം
ചൈന ഹാംബൻതോട്ടയെ സൈനിക നിരീക്ഷണങ്ങൾക്ക് ഉപയോഗിക്കുമെന്നും ആശങ്ക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |