ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ പ്രൊഫ. ആനന്ദ് തെൽതുംബഡെയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാൽ എൻ.ഐ.എ അഭ്യർത്ഥനയെ തുടർന്ന് ജാമ്യ ഉത്തരവ് നടപ്പാക്കുന്നത് ജസ്റ്റിസ് എ.എസ്. ഖഡ്ക്കരി, ജസ്റ്റിസ് മിലിന്ദ് ജാദവ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. എൻ.ഐ.എയ്ക്ക് സുപ്രീം കോടതിയെ സമീപിക്കുന്നതിനാണിത്. സുപ്രീം കോടതി തീരുമാനം കൂടി അറിഞ്ഞ ശേഷമേ ഐ.ഐ.ടി പ്രൊഫസറായ ആനന്ദിന് പുറത്തിറങ്ങാനാവുമോ എന്ന് അറിയാനാവൂ.
ആനന്ദ് തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കെടുത്തതായും ഗൂഡാലോചനയിൽ ഭാഗമായെന്നുമുള്ള എൻ.ഐ.എയുടെ ആരോപണങ്ങൾ നിലനിൽക്കില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. നിരോധിത സംഘടനയെ പിന്തുണച്ചുവെന്ന കുറ്റം മാത്രമേ നിലനിൽക്കൂ. എൽഗാർ പരിഷത്ത് സമ്മേളനത്തിന്റെ കൺവീനറായ ദളിത് സ്കോളർ കൂടിയായ ആനന്ദിനെ 2020 ഏപ്രിൽ 14 നാണ് ഗൗതം നവഖലയോടൊപ്പം യു.എ.പി.എ ചുമത്തി എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ഭീമ കൊറേഗാവ് കേസിൽ ജാമ്യം ലഭിക്കുന്ന മൂന്നാമത്തെയാളാണ് തെൽതുംബഡെ. കേസിൽ കവി വരവരറാവുവിന് മെഡിക്കൽ ജാമ്യവും അഭിഭാഷക സുധ ഭരദ്വാജിന് സ്വാഭാവിക ജാമ്യവും അനുവദിച്ചിരുന്നു.ഗൗതം നവഖാലയെ വീട്ട് തടങ്കലിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |