SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.07 PM IST

തവാങ് :ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ; ചൈന അതിര് വിടരുത്

tawang

ന്യൂഡൽഹി:രാജ്യത്തിന്റെ അതിർത്തി തന്നെ മാറ്റുംവിധം അതിക്രമിച്ചു കയറി സൈനിക സംഘർഷം സൃഷ്‌ടിക്കുന്നതിന്റെ തുടർച്ചയായി അരുണാചൽ പ്രദേശിലെ തവാങ് സെക്‌ടറിൽ ചൈനീസ് പട്ടാളം യഥാർത്ഥ നിയന്ത്രണ രേഖ ലംഘിച്ചതിൽ ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ.

രാജ്യത്തിന്റെ അഖണ്ഡതയിൽ ഒരു വിട്ടുവീഴ്‌ചയും ഇല്ലെന്നും പ്രതിഷേധം നയതന്ത്രതലത്തിൽ ചൈനയെ അറിയിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിൽ പറഞ്ഞു.

ചൈനയുടെ അതിക്രമത്തെ പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, സൈനിക മേധാവികൾ, നയതന്ത്രജ്ഞർ എന്നിവരുമായി ചർച്ച നടത്തിയ ശേഷമാണ് രാജ്നാഥ് സിംഗ് പാർലമെന്റിൽ പ്രസ്താവന നടത്തിയത്.

മുന്നൂറോളം ചൈനീസ് പട്ടാളക്കാരെ അടിച്ചോടിച്ചതിന് പിന്നാലെ വ്യോമസേന റാഫേൽ യുദ്ധവിമാനങ്ങളുൾപ്പെടെ വിന്യസിച്ച് സർവസജ്ജമായി. അസാമിലെ തെസ്‌പൂരിലും ഛാബുവയിലും സുഖോയ് - 30 പോർവിമാനങ്ങളും പശ്ചിമബംഗാളിലെ ഹാഷിമാരയിൽ റാഫേൽ പോർവിമാനങ്ങളുമാണ് വിന്യസിച്ചത്. റഷ്യയിൽ നിന്ന് വാങ്ങിയ എസ് -400 വ്യോമപ്രതിരോധ കവചം അസാം സെക്ടറിൽ പ്രവർത്തനക്ഷമമാക്കി. ഏത് ആകാശ വെല്ലുവിളികളും നേരിടാൻ എസ്- 400 പര്യാപ്തമാണ്.

ഡ്രോണുകളോ വിമാനങ്ങളോ വ്യോമാതിർത്തി ലംഘിച്ചാൽ കർശന നടപടിക്ക് നിർദ്ദേശമുണ്ട്. തവാങിലെ ഏറ്റുമുട്ടലിന് മുൻപ് ചൈനീസ് ഡ്രോണുകളെ ഇന്ത്യയുടെ സുഖോയ് ജെറ്റ് വിമാനങ്ങൾ തടഞ്ഞിരുന്നു.

ഏറ്റുമുട്ടലിൽ പരിക്കേറ്റ ആറു സൈനികരെ ഗുവാഹത്തിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈനയുടെ 22 സൈനികർക്ക് പരിക്കുണ്ടെന്ന് സൂചനയുണ്ട്.

ഇന്ത്യൻ സേന അതിർത്തി ലംഘിച്ചെന്നാണ് ചൈനയുടെ ആരോപണം.

തുരത്തിയോടിച്ചു:രാജ്നാഥ്

തവാങിലെ യാങ്സിയിൽ ചൈനീസ് സൈന്യം യഥാർത്ഥ നിയന്ത്രണരേഖ അതിക്രമിച്ചു കയറി ഏകപക്ഷീയമായി അതി‌ർത്തിയിലെ തൽസ്ഥിതി മാറ്റാൻ ശ്രമിച്ചു. ഇന്ത്യൻ സേന ശക്തമായി നേരിട്ട് അത് വിഫലമാക്കി. ചൈനീസ് പട്ടാളം ഇന്ത്യൻ പ്രദേശത്തേക്ക് കടക്കുന്നത് അവർ ധീരമായി തടഞ്ഞു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടില്ല. ഗുരുതര പരിക്കുമില്ല. ഇരുപക്ഷത്തും പരിക്കുണ്ട്. ചൈനീസ് സേനയെ ഇന്ത്യൻ സേന തുരത്തിയോടിച്ചുവെന്ന് പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ

രാജ്നാഥ് സിംഗ് പറഞ്ഞു.

പാർലമെന്റിൽ ബഹളം

അതിർത്തി സംഘർഷത്തെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് 12 മണിവരെ നിർത്തിവച്ച സഭ പുനരാരംഭിച്ചപ്പോഴാണ് രാജ്നാഥ് പ്രസ്‌താവന നടത്തിയത്. രാജ്യസഭയിലും പ്രസ്‌താവന നടത്തി. കോൺഗ്രസ് ലോക്‌സഭയിലും തൃണമൂൽ രാജ്യസഭയിലും അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയിരുന്നു.

ചൈനയെ പ്രകോപിപ്പിച്ചത്

ഉത്തരാഖണ്ഡിലെ ഔളിയിൽ ഇന്ത്യയും അമേരിക്കയും സംയുക്തമായി നടത്തിയ സൈനികാഭ്യാസമാണ് ( യുദ്ധ് അഭ്യാസ് )​ ചൈനയെ പ്രകോപിപ്പിച്ചത്. ചൈനീസ് അതിർത്തിയോട് നൂറ് കിലോമീറ്റർ അടുത്തായിരുന്നു സൈനികാഭ്യാസം. റഷ്യൻ നിർമ്മിത എം ഐ -17 വി 5 ഹെലികോപ്റ്ററുകളിൽ ഇന്ത്യയുടെയും അമേരിക്കയുടെയും സൈനിക‍ർ ഒരുമിച്ച് ഓപ്പറേഷൻ നടത്തിയതും ​ ചൈനയെ ചൊടിപ്പിച്ചു.

തവാങ് സംഘർഷം

17,000 അടി ഉയരത്തിലുള്ള തവാങിലെ യാഗ്‌സിയിലെ മഞ്ഞുമൂടിയ കുന്ന് പിടിച്ചെടുക്കുകയായിരുന്നു ചൈനയുടെ ഉന്നം. 9ന് 300ഒാളം ചൈനീസ് സൈനികർ അതിർത്തി കടന്നെത്തിയത് വടിയും മറ്റുമായി. 500ഒാളം ഇന്ത്യൻ സൈനികരെ നേരിടാൻ ശ്രമിച്ചെങ്കിലും തിരിഞ്ഞോടേണ്ടി വന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TAWANG
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.