ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം ശുപാർശ അംഗീകരിക്കാതെ കേന്ദ്രസർക്കാർ പല പേരുകളും നിർദേശിച്ചും നിരസിച്ച പേരുകൾ അംഗീകരിക്കാൻ ആവശ്യപ്പെട്ടും സമ്മർദ്ദത്തിലാക്കുന്നതായി തുറന്നടിച്ച് സുപ്രീം കോടതി.
കൊളീജിയം ശുപാർശകൾ കേന്ദ്രം വൈകിപ്പിക്കുന്നതിനെതിരെ ബംഗളുരു അഡ്വക്കേറ്റ്സ് അസോസിയേഷൻ നൽകിയ ഹർജികളിലാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിനെ പ്രഹരിച്ചത്.
കോടതി നിലപാട് കടുപ്പിച്ചതോടെ, ഹൈക്കോടതികളിലേക്ക് കൊളീജിയം ശുപാർശ ചെയ്ത 104 ജഡ്ജിമാരിൽ 44 എണ്ണത്തിൽ കേന്ദ്ര സർക്കാർ ഇന്ന് തീരുമാനം അറിയിക്കും. രാജസ്ഥാൻ ഹൈക്കോടതിയിലേക്കുള്ള ശുപാർശകൾ ഉടൻ അംഗീകരിക്കും.
സുപ്രീംകോടതി, ഹൈക്കോടതി ജഡ്‌ജിമാരുടെ നിയമനത്തിൽ
കൊളീജിയം ശുപാർശകൾ കേന്ദ്രം വൈകിപ്പിക്കുന്നതു കാരണം യോഗ്യതയുള്ള ജഡ്‌ജിമാർ പിന്മാറുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊളീജിയം സമർപ്പിക്കുന്ന പേരുകൾ മടക്കുന്ന കേന്ദ്രം, കൊളീജിയം തള്ളിയ പേരുകൾ ഉൾപ്പെടെ അംഗീകരിക്കാൻ ആവശ്യപ്പെടുന്നു. കൊളീജിയം രണ്ടാമതും മൂന്നാമതും ശുപാർശ ചെയ്യുന്ന പേരുകൾ പോലും മടക്കുന്നത് ഗുരുതരമാണ്. 22 പേരുകളാണ് മടക്കിയത്. ഈ ശുപാർശകളുടെ ഭാവി ഇനി കൊളീജിയം നിശ്ചയിക്കുമെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് അഭയ് എസ് ഓക എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
വിഷയം ഫെബ്രുവരി മൂന്നിന് വീണ്ടും പരിഗണിക്കും.
ജഡ്ജിമാരുടെ സ്ഥലം മാറ്റത്തിന് നൽകിയ പത്ത് ശുപാർശകൾ വൈകിപ്പിക്കുന്നത് കൊളീജിയത്തിന് സ്വീകാര്യമല്ലെന്ന് ജസ്റ്റിസ് കൗൾ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയോട് പറഞ്ഞു.
കേന്ദ്രം അടയിരിക്കുന്നു
കൊളീജിയത്തിന്റെ പത്ത് ശുപാർശകകളിൽ രണ്ടെണ്ണം 2021 ഒക്ടോബറിലേതാണ്. മറ്റുള്ളവ 2022 നവംബറിലേതും.
സുപ്രീം കോടതി ജഡ്‌ജി നിയമനത്തിന് 2022 ഡിസംബറിൽ ശുപാർശ ചെയ്ത അഞ്ച് പേരുകളിൽ അഭിപ്രായ വ്യത്യാസമുള്ളതിനാൽ മാറ്റി വെക്കണമെന്ന് എ.ജി ആവശ്യപ്പെട്ടു. അധികം സമയമെടുക്കരുതെന്നും ലിസ്റ്റിലുള്ളവർ നിലവിലുള്ള ചീഫ് ജസ്റ്റിസുമാരോ മുതിർന്ന ഹൈക്കോടതി ജഡ്ജിമാരോ ആണെന്നും ജസ്റ്റിസ് എസ്.കെ കൗൾ.
ജാർഖണ്ഡ്, ഗുവാഹത്തി, ജമ്മു കാശ്‌മീർ ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിന് 2022 ഡിസംബറിൽ കൊളീജിയം നൽകിയ ശുപാർശ പഠിക്കുകയാണെന്ന് എ.ജി.
സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ചീഫ് ജസ്റ്റിസുമാരുടെ ഒഴിവുകളിൽ തീരുമാനമെടുക്കാത്തത് ആശങ്കാജനകമെന്ന് ബെഞ്ച്
കേരള ഹൈക്കോടതി
ശുപാർശയും മടക്കി
കേരള ഹൈക്കോടതിയിൽ ജഡ്ജിമാരായി കൊളീജിയം രണ്ട് തവണ ശുപാർശ ചെയ്ത അഭിഭാഷകരായ അരവിന്ദ് കുമാർ ബാബു, കെ.എ സഞ്ജീത എന്നിവരുടെ പേരുകളും കേന്ദ്രം മടക്കി. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥലം മാറ്റാനുള്ള ശുപാർശയിൽ തീരുമാനം വൈകുന്നു.
ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ
മാതൃകയെന്ന് കോടതി
ജഡ്ജിമാരെന്ന നിലയിൽ രാഷ്ട്രീയ പരിഗണനകൾ ഇല്ലാതെ ഞങ്ങൾ കടമ ചെയ്യുകയാണെന്ന് കോടതി പറഞ്ഞു. ഇതിന് ജസ്റ്റിസ് കൃഷ്ണയ്യർ മാതൃകയായിരുന്നു. അദ്ദേഹം മന്ത്രിയും അഭിഭാഷകനുമായിരിക്കുമ്പോൾ തന്നെ ഇടത്പക്ഷവുമായി ബന്ധമുള്ളയാളുമായിരുന്നു - ജസ്റ്റിസ് കൗൾ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |