ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും 2002ലെ ഗുജറാത്ത് കലാപത്തെയും ബന്ധപ്പെടുത്തിയുള്ള ബി.ബി.സിയുടെ വിവാദ ഡോക്യുമെന്ററിയുടെ ലിങ്കുകൾ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്ന് ട്വിറ്ററും യൂട്യൂബും നീക്കം ചെയ്‌തു. നിർദ്ദേശത്തെത്തുടർന്ന് ഡോക്യുമെന്ററിയുടെ ലിങ്ക് ഷെയർ ചെയ്ത തൃണമൂൽ നേതാവ് ഡെറിക് ഒബ്രെയ്‌ന്റെയടക്കം 50ലധികം പോസ്റ്റുകൾ ട്വിറ്ററിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. 2021ലെ ഐ.ടി നിയമ പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് 'ഇന്ത്യ: മോദി ചോദ്യം എന്ന പേരിൽ ബി.ബി.സി യു.കെയിൽ സംപ്രേക്ഷണം ചെയ്‌ത ഡോക്യുമെന്ററിയുടെ ആദ്യ എപ്പിഡോഡിന്റെ ലിങ്കുകൾ നീക്കം ചെയ്യാൻ മന്ത്രാലയം നിർദ്ദേശിച്ചത്.
ഡോക്യുമെന്ററിയുടെ പ്രമേയം സുപ്രീം കോടതിയുടെ അധികാരവും വിശ്വാസ്യതയും ചോദ്യം ചെയ്യുന്നതാണെന്നും ഇന്ത്യയിലെ സമൂഹങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, ആഭ്യന്തര, വിദേശ മന്ത്രാലയങ്ങൾ ഉൾപ്പെടെയുള്ള നിരവധി മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെത്തുടർന്നാണ് ലിങ്കുകൾ നീക്കം ചെയ്യാൻ തീരുമാനിച്ചത്.
ലിങ്കുകൾ വേറെ രൂപത്തിൽ വീണ്ടും അപ്‌ലോഡ് ചെയ്യപ്പെട്ടാലും നീക്കം ചെയ്യണം. ട്വീറ്റുകളും അനുവദിക്കില്ല.
ലക്ഷക്കണക്കിന് ആളുകൾ കണ്ട തന്റെ ട്വീറ്റ് സെൻസർ ചെയ്‌തുവെന്ന് സ്ഥിരീകരിച്ച ഡെറിക് ഒബ്രെയ്‌ൻ ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി ന്യൂനപക്ഷങ്ങളോടുള്ള പ്രധാനമന്ത്രിയുടെ വെറുപ്പ് തുറന്നുകാട്ടുന്നതാണെന്ന് പറഞ്ഞു.
ഡോക്യുമെന്ററിക്കെതിരെ റിട്ട.ഉദ്യോഗസ്ഥർ
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മിഥ്യാബോധം വീണ്ടെടുക്കാനുള്ള ശ്രമമാണ് ഡോക്യുമെന്ററിയിലൂടെ നടത്തിയതെന്ന് മുൻ സുപ്രീംകോടതി ജഡ്ജിമാർ, റോ മേധാവിമാർ, സായുധസേനാ ഉദ്യോഗസ്ഥർ തുടങ്ങിയവർ അടക്കം 300ലധികം വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ ഒപ്പിട്ട പ്രസ്‌താവനയിൽ ആരോപിച്ചു. ഇന്ത്യയുടെ
സ്വതന്ത്രവും ജനാധിപത്യപരവുമായ 75 വർഷത്തെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നതാണിത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് രാജ് നയത്തിന്റെ സൃഷ്ടിയായ ഹിന്ദു-മുസ്ലിം സംഘർഷങ്ങളെ പുനരുജ്ജീവിപ്പിക്കാനാണ് ശ്രമം. സ്വയം വിധികർത്താവായ ബ്രിട്ടീഷ് മുൻകാല സാമ്രാജ്യത്വത്തിന്റെ വഴിയാണ് ബി.ബി.സിയും തുടരുന്നത്. അതേസമയം,
സുപ്രീംകോടതി കേസ് നടപടികൾ തീർപ്പാക്കിയതാണെന്ന വസ്‌തുത ബി.ബി.സി അവഗണിച്ചു. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന് പറയുന്ന ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ചൊവ്വാഴ്ചയാണ് ബി.ബി.സി പുറത്തുവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |