ന്യൂഡൽഹി: സുരക്ഷാ ഭീഷണിയെത്തുടർന്ന് നിറുത്തിവച്ച ഭാരത് ജോഡോ യാത്ര ഇന്നലെ കാശ്മീരിലെ അവന്തിപ്പോരയിൽ നിന്ന് പുനരാരംഭിച്ചു. മുൻ മുഖ്യമന്ത്രിയും പി.ഡി.പി.നേതാവുമായ മെഹബൂബ മുഫ്തിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും യാത്രയോടൊപ്പം ചേർന്നു. അവന്തിപ്പോരയിലെ ചുർസുവിൽ വച്ചാണ് മെഹബൂബ മുഫ്തിയും മകൾ ഇൽതിജ മുഫ്തിയും യാത്രയിൽ പങ്കെടുത്തത്. കാശ്മീരിലെ ലെത്പോരയിൽ വച്ച് പ്രിയങ്കയും ചേർന്നു. ശ്രീനഗറിലെ പാന്ത ചൗക്കിലേക്ക് പോകുന്ന വഴി പാംപോറിലെ ബിർള ഓപ്പൺ മൈൻഡ്സ് ഇന്റർനാഷണൽ സ്കൂളിന് സമീപം ഇന്നലത്തെ പര്യടനം അവസാനിച്ചു.
കാശ്മീരിലെ ജനാധിപത്യ പ്രക്രിയ പുനഃസ്ഥാപിക്കാൻ എത്രയും വേഗം കാശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ജമ്മു കാശ്മീർ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസത്തെ സംഭവത്തിന് ശേഷം സുരക്ഷാ നടപടികൾ ശക്തമാക്കിയതായു അദ്ദേഹം പറഞ്ഞു.
പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച 40 സി.ആർ.പി.എഫ് ജവാന്മാർക്ക് രാഹുൽ ഗാന്ധി ആദരാഞ്ജലി അർപ്പിച്ചു. നാല് വർഷം മുമ്പ് ജയ്ഷെ മുഹമ്മദ് ഭീകരർ സി.ആർ.പി.എഫ് ബസ് തകർത്ത സ്ഥലത്തെത്തിയാണ് ആദരമർപ്പിച്ചത്. ഈ സമയം ജോഡോ യാത്ര നിറുത്തിവച്ചു.
നാളെ ശ്രീനഗറിൽ വച്ച് യാത്ര സമാപിക്കാനിരിക്കെ സമാപന ചടങ്ങിൽ പങ്കെടുക്കില്ലെന്നറിയിച്ച് കൂടുതൽ പാർട്ടികൾ രംഗത്തെത്തി. ജെ.ഡി.യു, ജെ.ഡി.എസ്, തൃണമൂൽ കോൺഗ്രസ് പാർട്ടികൾ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. സി.പി.എം നേരത്തെ തന്നെ പങ്കെടുക്കില്ലെന്നറിയിച്ചിരുന്നു. എസ്.പി, ബി.എസ്.പി എന്നീ പാർട്ടികളും ക്ഷണം നിരസിച്ചിരുന്നു. 21 പ്രതിപക്ഷ പാർട്ടികളെയാണ് യാത്രയുടെ സമാപന പരിപാടിയിലേക്ക് ക്ഷണിച്ചത്. ആം ആദ്മിയേയും ബി.ആർ.എസിനേയും ക്ഷണിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |